പാലക്കാട് : മലമ്പുഴ കൂർമ്പാച്ചി മലയിൽ യുവാക്കൾ കയറിയതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി ബാബു രംഗത്ത്. മലകയറിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഒരു ആഗ്രഹത്തിന്റെ പുറത്താണ് കയറിയതാണെന്നും ബാബു പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ചിലർ തീവ്രവാദികളെ പോലെ ചിത്രീകരിക്കുന്നതിൽ വിഷമമുണ്ടെന്നും ബാബു പറഞ്ഞു.
ബാബു വിശ്വനാഥൻ എന്നാണ് തന്റെ മുഴുവൻ പേരെന്നും ഞങ്ങൾ തീവ്രവാദികൾ അല്ലെന്നും തികഞ്ഞ ദേശസ്നേഹികൾ ആണെന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകരാണെന്നും ബാബുവും,സഹോദരൻ ഷാജിയും വെളിപ്പെടുത്തി. മലമുകളിൽ നിന്നും ഇന്ത്യൻ സൈന്യം ബാബുവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ബാബു മലകയറിയത്തിൽ ദുരൂഹത്യയുണ്ടെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബുവും സുഹൃത്തുക്കളും കൂർമ്പാച്ചി മല കയറിയത്. പാതിവഴിയിൽ സുഹൃത്തുക്കൾ മല ഇറങ്ങിയെങ്കിലും ബാബു വീണ്ടും കയറുകയായിരുന്നു. തുടർന്ന് ഇറങ്ങാൻ പറ്റാതെ കുടുങ്ങുകയായിരുന്നു. 45 മണിക്കൂറോളം മലയിൽ കുടുങ്ങി കിടന്ന ബാബുവിനെ ഒടുവിൽ ഇന്ത്യൻ ആർമി രക്ഷപ്പെടുത്തുകയായിരുന്നു.