കൊല്ലം : ആറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളി അച്ഛനും അമ്മയും രംഗത്ത്. ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛനും അമ്മയും ആവർത്തിച്ചു പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. കുട്ടി വീട് വിട്ട് പോകാറില്ലെന്നും കുട്ടിയെ കാണാതായത് മുതൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും ആവർത്തിക്കുന്നു.
ഫോറൻസിക് വിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധനയിൽ കുട്ടി കാൽ വഴുതി ആറ്റിൽ വീണതാണെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ ഇതും അംഗീകരിക്കാൻ ദേവനന്ദയുടെ അച്ഛനും അമ്മയും തയ്യാറായില്ല. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥരെ കാണുമെന്ന് ദേവാനന്ദയുടെ അച്ഛൻ പ്രതീപ് വ്യക്തമാക്കി.
ദേവനന്ദയുടെ മരണത്തിൽ നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും ഒരുപോലെ സംശയം ഉന്നയിക്കുന്ന സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചിലരെ ചോദ്യം ചെയ്തിരുന്നു.