തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഭർതൃമതിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിവാതുക്കൽ വീട്ടിൽ ഗോപിക (26) ആത്മഹത്യ ചെയ്ത കേസിലാണ് വെള്ളറട സ്വദേശി വിഷ്ണുപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് വിഷ്ണുപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഗോപികയും, വിഷ്ണുവും നാല് വർഷത്തോളമായി അടുപ്പത്തിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സാമ്പത്തിക ഇടപാടിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടുകയും പിണങ്ങുകയും ചെയ്തിരുന്നു. പിണങ്ങിയതിന്റെ പ്രതികാരമായി ഗോപികയുമായി തനിക്ക് ബന്ധമുണ്ടെന്ന് കാണിച്ച് ഗോപികയുടെ ഭർത്താവ് ഷെറിൻ ഫിലിപ്പിന് വിഷ്ണു വാട്സപ്പ് സന്ദേശം അയയ്ക്കുകയായിരുന്നു.
ഭർത്താവിന് അയച്ച മെസേജിന്റെ സ്ക്രീൻഷോട്ട് ഗോപികയ്ക്കും വിഷ്ണു അയച്ചിരുന്നു. വിഷ്ണുവുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതാണ് ഗോപികയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം ഗോപിക വിഷ്ണുവിനെ അറിയിച്ചിരുന്നതായും പോലീസ് പറയുന്നു. ഗോപികയുടെ സന്ദേശം കിട്ടിയ ഉടനെ വിഷ്ണു ഗോപികയുടെ വീട്ടിലെത്തുകയും ആത്മഹത്യയ്ക്ക് ശ്രമിച്ച ഗോപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗോപിക മരിച്ചെന്ന് മനസിലാക്കിയ വിഷ്ണു ആശുപത്രിയിൽ നിന്നും കടന്ന് കളയുകയാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാർ പിടികൂടി പോലീസ് ഏൽപ്പിക്കുകയായിരുന്നു.
അതേസമയം വിഷ്ണുവും ഗോപികയും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായാണ് വിവരം. ഇതിന്റെ പേരിലാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇരുവരും വഴക്കിടുകയും പിരിയുകയും ചെയ്തത്. മരിച്ച ഗോപികയ്ക്ക് 6 വയസുള്ള മകളുണ്ട്. അറസ്റ്റ് ചെയ്ത വിഷ്ണുപ്രസാദിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.