പാലക്കാട് : ഇറച്ചിക്കറി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം പതിനൊന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഇടുക്കി സ്വദേശി വിൻസെന്റ് (57) നെയാണ് പട്ടാമ്പി ഫാസ്ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. രണ്ട് വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഇറച്ചിക്കറി ഉണ്ടെന്നും വീട്ടിൽ വന്നാൽ തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി പീഡന വിവരം വീട്ടിൽ അറിയിക്കുകയും വീട്ടുകാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടാമ്പി പോലീസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തെ വിചാരണയ്‌ക്കൊടുവിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
പ്രതിയിൽ നിന്നും ഈടാക്കുന്ന പിഴ ഇരയായ പെൺകുട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ് നിഷ വിജയകുമാറാണ് കോടതിയിൽ ഹാജരായത്.