ഹൈദരാബാദ് : പത്ത് വയസുകാരനായ വിദ്യാർത്ഥിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് 25 വയസുകാരിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അധ്യാപികയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മയിലർദേവ്പള്ളി പൊലീസാണ് കേസിൽ അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
രണ്ട് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്നതിനിടെയാണ് അധ്യാപിക പത്ത് വയസുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതെന്ന് രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നടുവേദനായുള്ളതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ നടുവേദന അനുഭവപ്പെടുന്നത് സ്ഥിരമായതോടെ രക്ഷിതാക്കൾ കുട്ടിയോട് വിശദമായി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
അധ്യാപിക പീഡനത്തിന് ഇരയാക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞു. അധ്യാപികയെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും മറ്റ് വിദ്യാർത്ഥികളെ ഇത്തരത്തിൽ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.