കോഴിക്കോട്: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ ഉണ്ടായ വിധി സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉൾക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും കൂടാതെ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളെ ഏൽപ്പിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎമ്മും സർക്കാരും സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നുണ്ടോയെന്നുള്ള കാര്യം വ്യക്തമാക്കണമെന്നും കേരള സർക്കാർ മുൻപ് സ്വീകരിച്ചിരുന്ന നിലപാട് തെറ്റാണെന്ന് തുറന്നുപറയാൻ തയ്യാറാകുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
കടകംപള്ളി സുരേന്ദ്രൻ ഗതികേടുകൊണ്ടാണ് സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്തത്. ശബരിമല വിഷയത്തിൽ സർക്കാരെടുത്ത തീരുമാനം അവർക്ക് തന്നെ തിരിച്ചടിയുണ്ടാകുകയാണ് ചെയ്തത്. ക്ഷേത്രങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് രാഷ്ട്രീയപാർട്ടികളല്ല. കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയം മുക്തമാക്കേണ്ട ആവശ്യകതയുണ്ടെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.