ന്യുഡൽഹി : കൊട്ടിയൂർ പീഡനക്കേസിലെ പ്രതി വൈദികൻ റോബിൻ വടക്കുംചേരിക്ക് ജാമ്യം നല്കണമെന്ന് ആവിശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടി കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ വൈദീകന് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാൽ പ്രതിയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം പ്രതിയായ റോബിൻ വടക്കുംചേരി നേരത്തെ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്നും അനുമതി നൽകണമെന്നും ആവിശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. എന്നാൽ ശിക്ഷയിൽ ഇളവ് നേടാൻ വേണ്ടിയാണ് വിവാഹം കഴിക്കാനുള്ള നീക്കമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെ റോബിൻ വടക്കുംചേരിയുടെ ഹർജി കോടതി തള്ളുകയായിരുന്നു. വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കാമെന്നുമായിരുന്നു വൈദീകൻ ഹർജിയിൽ പറഞ്ഞിരുന്നത്.
ഇതേ ആവിശ്യം ഉന്നയിച്ചാണ് പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. വൈദീകനെ വിവാഹം ചെയ്യാനാണ് തീരുമാനമെന്നും ജാമ്യം അനുവദിക്കണമെന്നും ശിക്ഷ റദ്ദ് ചെയ്യണമെന്നുമാണ് പെൺകുട്ടി ആവിശ്യപെടുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തീരുമാനമെന്നും ഹർജിയിൽ പറയുന്നു.