പെരിയ ഇരട്ടകൊലപാതക കേസിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ട് സുപ്രിംകോടതി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ് സത്യനാരായണൻ രംഗത്ത്. മക്കളുടെ കൊലപാതകത്തിൽ നീതികേടു കാണിച്ച പിണറായി ഭരിക്കുന്ന സർക്കാരിനേറ്റ വൻ തിരിച്ചടിയാണ് വിധി എന്നാണ് പിതാവ് പറഞ്ഞത്. കേസ് സി ബി ഐ അന്വേഷിക്കുന്നതിനെതിരെയാണ് സംസ്ഥാന സർക്കാർ ഹർജി നൽകിയത്. എന്നാൽ ഈ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട മുഖ്യമന്ത്രിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും, സി ബി ഐ അന്വേഷണത്തിലൂടെ കൊലയാളികളെ വെളിച്ചത്തു കൊണ്ടുവരാൻ സാധിക്കുമെന്നുള്ള വിശ്വാസം ഉണ്ടെന്നും സത്യനാരായണൻ പറഞ്ഞു. ഇപ്പോഴത്തെ സർക്കാർ ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയല്ല മറിച് കുറ്റവാളികളെ സംരക്ഷിക്കാൻ ആണെന്നും രാഷ്ട്രീയ ഇടപെടൽ ഒന്നും ഇല്ലാതെ സത്യസന്ധമായ അന്വേഷണം നടക്കണമെന്നുള്ളത്കൊണ്ടാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.