തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീക്ഷണി മുഴക്കികൊണ്ട് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പോപ്പുലർ ഫ്രണ്ടിന്റെ കത്ത്. പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചാൽ വധിക്കുമെന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചിരിക്കുന്നത്. തുടർന്ന് കത്ത് പോലീസിന് കൈമാറുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ മഹല്ല് കമ്മിറ്റികൾ നടത്തുന്ന പ്രതിഷേധത്തിൽ തീവ്രസ്വഭാവമുളള പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ നുഴഞ്ഞു കയറുന്നുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന്റെ പ്രതികരമാകാം കത്തിന് പിന്നിലെന്നാണ് കരുതുന്നത്.
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിനും കത്തിൽ വധഭീഷണി മുഴക്കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുമെന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ട്.