ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിയിൽ മത വിദ്വേഷ മുദ്രാവാക്ക്യം വിളിച്ച സംഭവത്തിൽ പതിനെട്ട് എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ. റാലിയുടെ സംഘാടകരായ നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റാലിയുടെ മറവിൽ മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിനാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം വിവാദമയതിന് പിന്നാലെ രണ്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം എസ്‌ഡിപിഐ റാലിക്കിടെ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്‌കർ മുസാഫിറിനായി പോലീസ് അന്വേഷണം ഊർജിതമാക്കുകയും സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി കോട്ടയം,എറണാകുളം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. അസ്‌കർ മുസാഫിറും കുടുംബവും താമസിച്ചിരുന്ന പള്ളുരുത്തിയിലെ വാടക വീട് അടഞ്ഞ് കിടക്കുകയാണ്. കുടുംബ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും അറിയില്ല എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. എന്നാൽ ഇന്ന് രാവിലെ പള്ളുരുത്തിയിലെത്തിയ അസ്കറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിക്കും കുടുംബത്തിനും ഈരാറ്റുപേട്ടയിൽ നിന്ന് സഹായം ലഭിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇറച്ചിവെട്ടുകാരനായ അസ്‌കർ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ്. പോപ്പുലർ ഫ്രണ്ടിന്റെ നിരവധി സമരങ്ങൾക്ക് ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിക്കാൻ ഇയാൾ മകനെ ഉപയോഗിച്ചിട്ടുണ്ട്.