Friday, March 29, 2024
-Advertisements-
KERALA NEWSപ്രണയിനി എന്ന നിലയ്ക്ക് അവളെ താങ്ങാൻ പുരുഷന് അവൻ കരുതുന്ന ശക്തി പോരാ..!! സൈക്കോളജിസ്റ്റ് കലാ...

പ്രണയിനി എന്ന നിലയ്ക്ക് അവളെ താങ്ങാൻ പുരുഷന് അവൻ കരുതുന്ന ശക്തി പോരാ..!! സൈക്കോളജിസ്റ്റ് കലാ മോഹൻ എഴുതുന്നു

chanakya news
-Advertisements-

മനഃശാസ്ത്രം പഠിക്കുന്നതിനു മുൻപ് ചില സിനിമകളിലെ സ്ത്രീകളുടെ അഭിനയങ്ങൾ ഒരുപാട് വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്. അവരെ കുറിച്ച് ഓർത്ത് ഉറക്കം പോലും നഷ്ടമായിട്ടുണ്ട്. പക്ഷെ, വർഷങ്ങൾക്ക് അപ്പുറം മനസുകളെ കാണാൻ തുടങ്ങിയപ്പോൾ അവരെ വീണ്ടും അറിഞ്ഞു… കൗൺസലിഗും സൈക്കോളജിസ്റ്റുമായ കല മോഹൻ എഴുതുന്നു….

മനഃശാസ്ത്രം പഠിക്കുന്നതിനു മുൻപ്.. പണ്ടെങ്ങോ കണ്ട ചില സിനിമകളിലെ സ്ത്രീകൾ എന്നെ വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്..അവരെ കുറിച്ചോർത്തു ഉറക്കം നഷ്‌ടമായിട്ടുണ്ട്… അങ്ങനെ ഒക്കെ ഉണ്ടാകുമോ പെണ്മനസ്സു എന്ന് ഈ ഭ്രാന്തി പെണ്ണിന് ചർച്ച ചെയ്യാൻ കൂടെ ആരുമില്ലാത്ത കാലമായിരുന്നു അത്.. പക്ഷെ, വര്ഷങ്ങള്ക്കു ഇപ്പുറം, മനസ്സുകളെ കാണാൻ തുടങ്ങിയപ്പോൾ അവരെ ഞാൻ വീണ്ടും അറിഞ്ഞു…

കെ. ജി. ജോർജ് സിനിമകളുടെ കടുത്ത ആരാധിക ആയ ഇവൾ, അദ്ദേഹത്തിന്റെ മിക്ക സിനിമയും കണ്ടിട്ടുണ്ട്.. അദ്ദേഹത്തെ പോലെ മനസ്സുകളെ അറിഞ്ഞു സിനിമ ചെയ്ത, ചെയ്യുന്ന എത്ര പേരുണ്ട് ഇന്ന് എന്നതാണ് സംശയം.. ഇരകൾ കണ്ടിട്ടുണ്ടോ..? ഗണേഷ് ആണ് നായകൻ.. വില്ലനായ നായകൻ..
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരുവന്റെ മാനസിക വൈകല്യം അതിശയോക്തി അല്ല..
പക്ഷെ അവനിൽ അടിമപ്പെടുന്ന നിർമ്മല എന്ന കഥാപാത്രം.. സ്വയം സമർപ്പിക്കാൻ തയ്യാറായ സ്ത്രീയെ ഓടിച്ചിട്ടു പിടിച്ചു അനുഭവിക്കുന്ന ഒരുവൻ.. അവനെ എങ്ങനെ ഉപാധികൾ ഇല്ലാതെ ഉൾകൊള്ളാൻ കഴിയുന്നു അങ്ങനെ ഒരു പാവം ചുറ്റുപാടുകളില് വളർന്ന പെണ്ണിന് എന്ന് അന്ന് ഒരുപാടു ചിന്തിച്ചിട്ടുണ്ട്.. സാധാരണ സിനിമ കഥകളിൽ കാണുന്ന പോലെ, പ്രണയം നടിച്ചു, വിവാഹവാഗ്ദാനം നൽകി ഒരു ശാരീരിക ബന്ധം സ്ഥാപിച്ചെടുക്കുന്ന രീതി ആയിരുന്നില്ല അത്..

പണക്കാരനായ അവനിൽ നിന്നും സ്നേഹം പോലും പ്രതീക്ഷിക്കാതെ കീഴടങ്ങുന്ന ഒരുവളെ അന്ന് അതിശയത്തോടെ, ഭയത്തോടെ നോക്കി.. ഇന്നവൾ എനിക്ക് പരിചിത ആണ്… അങ്ങനെയും ഉണ്ട് ചിലർ..
ഇനി ആ സിനിമയിലെ തന്നെ ആലീസ് എന്ന കഥാപാത്രം.. സ്ത്രീ ഒരു പുരുഷനോട് അടുക്കുന്നു എങ്കിൽ ,
അത് മനസ്സിന്റെ മാത്രം ആഗ്രഹപ്രകാരം ആണ്..;; കാമുകനായാലും ഭാര്തതാവായാലും ജാരനായാലും ഒക്കെ മനസ്സ് കൊണ്ടുള്ള ലൈംഗികത മാത്രമാണ് സ്ത്രീയുടെ ഇഷ്‌ടം എന്നൊക്കെ മാത്രം വിശ്വസിക്കാനാണ് നമ്മളിലെ സദാചാരവാദികൾക്കു ഇഷ്‌ടം.. കുലീനത്വം എന്നതിനെ പോലെ തന്നെ വന്യമായ ഒരു ഭാവവും സ്ത്രീയിൽ ഉണ്ട്.. പലപ്പോഴും പുരുഷനെ വെല്ലുന്ന രതിഭാവന ആണ് സ്ത്രീയുടേത്അല്ലേൽ അവന്റെ ഒപ്പം..!

ഇന്നത്തെ കാലത്തു പോലും അത് സമ്മതിക്കാൻ കൂട്ടാക്കാത്ത സമൂഹത്തിൽ; അന്ന് ആ സിനിമയിൽ ആലീസ് എന്ന കഥാപാത്രത്തിനെ ശ്രീവിദ്യ കാഴ്ചവെച്ചത് എന്ത് വെല്ലുവിളി ആയിരുന്നു.. വേലക്കാരനോട് ശാരീരിക അടുപ്പം കാണിക്കുന്ന ഒരു സ്ത്രീ.. പ്രണയം ഇല്ലാത്ത അവർക്കത് എങ്ങനെ സാധിക്കുന്നു എന്നതായിരുന്നു അന്നത്തെ ഛർദ്ദി കലർത്തിയ സംശയം…! ഇന്ന്, എന്തും തുറന്നു സംസാരിക്കുന്ന സ്ത്രീകളുടെ ഇടയിൽ നിൽകുമ്പോൾ.. സ്ത്രീയുടെ ലൈംഗിക കാഴ്ചപ്പാടുകളെ, സങ്കൽപ്പങ്ങളെ കുറിച്ച് വ്യക്തമായി അറിയാൻ ഒരു പുരുഷനും ഇന്നേ വരെ ആയിട്ടില്ലല്ലോ എന്ന് ഇത്തിരി ഗർവ്വോടെ ഓർക്കാറുണ്ട്..

മൂന്നാമത്തെ സ്ത്രീ..ശാരദ.. രചനയിലെ ശ്രീവിദ്യയുടെ കഥാപാത്രം.. ഭാര്തതാവായ കഥാകാരന്റെ ആവശ്യപ്രകാരം, ഉണ്ണി എന്ന ചെറുപ്പക്കാരനോട് അടുക്കുകയും, അയാൾ ആ അടുപ്പത്തെ സത്യമാണെന്നു കരുതുകയും ചെയ്തിട്ട് ഒടുവിൽ ശാരദ വിവാഹിത ആണെന്ന് അറിയുമ്പോൾ ഉണ്ണി തകരുകയും ചെയ്യുന്നു..
അതൊക്കെ കഥാപാത്രത്തിന്റെ ആവശ്യകത ആണെന്ന് ഭാര്തതാവായ കഥാകാരൻ പറയുമ്പോൾ..
ശാരദായിലെ സ്ത്രീ പറയുന്നത് കേട്ട് ഇന്നാണ് കയ്യടിച്ചു പോകുന്നത്.. എത്ര ലളിതമായി, അതിശക്തമായി അവരത് പറഞ്ഞു…അന്ന് അതിന്റെ ആഴം മനസ്സിലായില്ല എങ്കിലും, ഇപ്പോൾ പൂർണ്ണമായും ഉൾകൊള്ളാൻ ആകാറുണ്ട്.. പല സ്ത്രീ മനസ്സുകളിലൂടെ കടന്നു പോകുമ്പോൾ.. അവരുടെ മനസ്സിൽ ഭാര്തതാവല്ലാത്ത ഒരുപുരുഷന്റെ ഹൃദയ തുടിപ്പ് അറിയുമ്പോൾ ഉണ്ടാകുന്ന ഭയം, വിഹ്വലതകൾ ഒക്കെയും ശാരദ പ്രകടിപ്പിച്ച ആ ഭാവങ്ങൾ തന്നെ അല്ലെ..?

ഇനി അടുത്ത്, സന്ധ്യ.. ഭരതന്റെ, നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന സിനിമയിലെ കാർത്തികയുടെ കഥാപാത്രം.. അച്ഛന്റെ സുഹൃത്തിനെ പ്രണയിക്കാൻ എങ്ങനെ സാധിക്കും..? ഇത്രയും പ്രായത്തിൽ മൂത്ത ഒരാൾ..! അങ്ങേയറ്റത്തെ വൈകാരിക സങ്കര്ഷത്തോടെ നോക്കിയ ഒരു സിനിമ.. ഒരിക്കലും സാധിക്കില്ല എന്ന് ചിന്തിച്ച ആ ഒന്ന്, അതിലും മികച്ച പ്രണയമോ അതിനെ വെല്ലുന്ന ബന്ധമോ ആയി ,അതിലും മേലെ നിൽക്കുന്ന ഒന്നായി, സിനിമയിൽ അല്ലാതെ ജീവിതത്തിൽ തൊട്ടടുത്ത്കണ്ടു. മരണപെട്ടു കിടക്കുന്ന ആ പുരുഷൻ, അവളുടെ ആരാണ് എന്ന് ബന്ധം പറഞ്ഞു വെയ്ക്കാൻ പറ്റില്ല.. പക്ഷെ ആ കണ്ണുകളിൽ ഒരു മരവിപ്പ് കാണാമായിരുന്നു.. മരിച്ചു പോയത് അവൾ കൂടി ആണ്..! സന്ധ്യയെയും കേണലിനെയും ജീവിതത്തിൽ അറിഞ്ഞ ഞാൻ ഇന്ന് ആ സിനിമ കാണുമ്പോൾ..; അവരെ, അവരെക്കാൾ എനിക്ക് അറിയാമെന്നു തോന്നും…!

ഇനി, മീരയാണ്.. പത്മരാജന്റെ നവംബറിന്റെ നഷ്‌ടത്തിലെ പെണ്ണ്.. അവളെ പോലെ, പ്രണയത്തിന് അത്ര മേൽ പൊന്നും പൂവും ചാർത്തി അലങ്കരിച്ച മറ്റൊരുവൾ എന്റെ മുന്നിൽ ഇരുന്നു പല വട്ടം അലറി കരഞ്ഞിട്ടുണ്ട്.. കൊന്നു കളയണം എന്ന് വന്യമായി മുരണ്ടു കൊണ്ട് അവളുടെ ആയിരുന്ന അവന്റെ ഫോട്ടോ പിച്ചികീറി.. വീണ്ടും ദേഷ്യം അടക്കാൻ വയ്യാതെ അതിൽ തുപ്പി.. പിന്നെ ആ കടലാസ് കഷ്ണങ്ങൾ പെറുക്കി എടുത്ത് നെഞ്ചോടു അമർത്തി ശബ്ദമില്ലാതെ കരഞ്ഞു.. മീര കരഞ്ഞത് പോലെ.. കാമുകന്റെ കഴുത്തിൽ ബെൽറ്റിട്ടു മുറുക്കി വലിക്കുമ്പോൾ അയാൾക്ക്‌ നോവും മേലെ അവൾക്കു നൊന്തിരുന്നിരിക്കണം..
മാധവിയുടെ കഥാപാത്രം എന്നും ഇങ്ങനെ ഹൃദയത്തിൽ ഉണ്ട്.. അവളെ പോലെ എത്രയോ പേരുണ്ടെന്ന് അറിഞ്ഞിട്ടും ഇന്നും മീര വിങ്ങുന്ന നൊമ്പരം തന്നെ. പ്രത്യേകിച്ചും അതിലെ പോലെ മനഃശാസ്ത്രജ്ഞനായ വില്ലന്മാരെ പലപ്പോഴും അറിയേണ്ടി വരുമ്പോൾ..!

സുശീല.. മറ്റൊരാളിൽ അവളായി മാറിയത് സീമയാണ്..വീണ്ടും കെ .ജി .ജോർജ് ന്റെ സിനിമയിൽ എത്തി..
ഭാര്ത താവിനെയും മക്കളെയും വിട്ടു കാമുകന്റെ കൂടെ ഓടി പോകുന്ന വീട്ടമ്മമാരുടെ പാവത്തം നിറഞ്ഞ മുഖം കാണുമ്പോൾ,., എങ്ങനെ ഇതിനായി എന്ന് ചോദിയ്ക്കാൻ വരുമ്പോൾ… സുശീലയെ ഓർക്കും..
പ്രകടിപ്പിക്കാൻ അറിയില്ല എന്ന് പറയുന്ന ,പൊതിഞ്ഞു വെയ്ക്കുന്ന സ്നേഹത്തിനു വേണ്ടി കൊതിച്ചു ഒടുവിൽ അവനിലെ പുരുഷനെ അറിഞ്ഞു കൊണ്ട് വെറുക്കുന്ന സ്ത്രീക്കു പുറമെ എന്നും ശാന്തമായ ഒരു മുഖമാണല്ലോ..!
ഇനി അത്ര പഴയത് അല്ലാത്ത , എന്നാൽ കുറച്ചു പഴയതായ ഒരു ഹിന്ദി സിനിമ.. GUPT കാജോളും ബോബി ഡിയോളും മനീഷയും അഭിനയിച്ച സിനിമയിലെ.. ഇഷ.. ഇവൾ, ഞങ്ങളിൽ ഒരാൾ ആണ്.. ഞാൻ സ്നേഹിക്കുന്ന പുരുഷന്റെ മേൽ, തന്റെ ആണിന്റെ മേൽ.. ഒരു മുള്ളു കൊണ്ട് പോലും നോവരുതെന്നു ശഠിക്കുന്ന പെണ്ണുങ്ങൾ.. അവനു വേണ്ടി,ഏത് ഏറ്റവും പോകും..എന്തും ചെയ്യും.. അത്ര ശക്തിയിൽ അവളൊരു അപകടകാരി ആയി തീരും.. ഭൂമിയിൽ എന്തെന്തു മാറ്റങ്ങൾ സംഭവിക്കു ന്നു എന്നറിയാതെ അവനെ മാത്രം നോക്കി കൊണ്ടിരിക്കും.. സത്യം.. പ്രണയിനി എന്ന നിലയ്ക്ക് അവളെ താങ്ങാൻ പുരുഷന് അവൻ കരുതുന്ന ശക്തി പോരാ..!! അവനെ സ്നേഹിച്ചു ഒടുവിൽ അവൾ തോറ്റു പോകും… സ്ത്രീയുടെ മുഖങ്ങൾ ഇനിയുമുണ്ട്..
വരട്ടെ .. കാത്തിരിക്കാം..
കല, കൗൺസലിംഗ് സൈക്കോളജിസ്റ്

-Advertisements-