തിരുവനന്തപുരം: രാജ്യത്ത് മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയ സംഭവത്തിൽ വിമർശനവുമായി എത്തിയ ധനമന്ത്രി തോമസ് ഐസക്കിന് ചുട്ടമറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പ്രധാനമന്ത്രി നന്മ മാത്രം ഉദ്ദേശിചാൽ പോരാ, പണവും തരണമെന്നുള്ള മന്ത്രി തോമസ് ഐസക്കിന്റെ പ്രതികണം തീരെ തരം താണപണിയായി പോയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ ശോഭാ സുരേന്ദ്രൻ പറഞ്ഞത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…
പ്രധാനമന്ത്രി നൻമ ഉപദേശിച്ചാൽ മാത്രം പേരാ, പണവും തരണം എന്ന സംസ്ഥാന ധനമന്ത്രി ശ്രീ ടി എം തോമസ് ഐസക്കിൻ്റെ പ്രതികരണം തീരെ തരംതാണതായിപ്പോയി എന്നു പറയാതെ വയ്യ. കേന്ദ്ര സർക്കാർ മുമ്പു പ്രഖ്യാപിച്ചതും ഇനി പ്രഖ്യാപിക്കാനിരിക്കുന്നതുമായ സാമ്പത്തിക പാക്കേജുകളുടെ ഫലം ലഭിക്കാത്ത സംസ്ഥാനമല്ല കേരളം.പക്ഷേ, ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നൻമയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേൾക്കാനുള്ള സഹിഷ്ണുതയില്ല; തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രം.
ഇതേ ധനമന്ത്രിയുടെ അനുമതിയോടെയല്ലേ ഈ കൊവിഡ് കാലത്ത് സ്വകാര്യ ഹെലിക്കോപ്റ്റർ വാടക ഇനത്തിൽ ഒന്നരക്കോടി രൂപയുടെ ബില്ല് പാസാക്കിക്കൊടുത്തത്? ഇദ്ദേഹത്തിൻ്റെ മൂക്കിനു താഴെയല്ലേ രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൻ്റെ സ്വീകരണമുറി മോടിപിടിപ്പിക്കാൻ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചത്? ഓരോ പാവപ്പെട്ടവരോടും, നിങ്ങൾ മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് ഫണ്ടിലേക്കു തരാനും പയുന്നവർതന്നെയാണല്ലോ ഈ ധൂർത്തും പാഴ് ചെലവും നടത്തുന്നത്. കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിൻ്റേത്. നിങ്ങൾ ആദ്യം കേന്ദ്രം തന്ന തുകകൾ വിനിയോഗിച്ചതിൻ്റെ വിനിയോഗ സർട്ടിഫിക്കറ്റു സമർപ്പിക്കു. എന്നിട്ടുമതി ലോകം ഈ കൊവിഡ് കാലത്തു പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമർശിക്കാൻ പുറപ്പെടുന്നത്. ഇങ്ങനെ തരം താഴാൻ ലജ്ജയില്ലേ ധനമന്ത്രീ, താങ്കൾക്ക്?