തിരുവനന്തപുരം: വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ അറസ്റ്റിലായ സരിത് കോൺസുലേറ്റിന്റെ വ്യാജ സീൽ ഉണ്ടാക്കിയത് സീൽ നിർമ്മിക്കുന്ന മിഷൻ വാങ്ങിയാണ്. നെടുമങ്ങാട് തനിക്ക് പ്രിന്റിംഗ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് മിഷൻ വാങ്ങിയതെന്ന് സെക്രട്ടറിയേറ്റിനു സമീത്തായുള്ള കടയുടമ സുജിത്ത് എൻഐഎയോട് പറഞ്ഞു.
കോൺസുലേറ്റിലെ പലതരത്തിലുള്ള സീലുകൾ സരിത് നിർമ്മിക്കുകയുണ്ടായി. പി.ആർ.ഒയായി കോൺസുലേറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് അവിടെയുണ്ടായിരുന്ന സീലുകളുടെ മാതൃക സരിത് ശേഖരിച്ചിരുന്നു. എന്നാൽ ഇത് പുറത്ത് നിർമിച്ചാൽ പിടിക്കപ്പെടുമെന്ന് കണ്ടതിനെ തുടർന്നാണ് സീൻ നിർമ്മിക്കുന്നതിനുള്ള മിഷൻ വാങ്ങിയത്. കൂടാതെ സ്വന്തമായി ലാപ്ടോപ്പിൽ കോൺസുലേറ്റ് ലെറ്റർ പാടും തയ്യാറാക്കുകയായിരുന്നു. ഇത്തരത്തിൽ വ്യാജമായി നിർമിച്ച രേഖകൾ ഉപയോഗിച്ചുകൊണ്ടാണ് ദുബായിൽ നിന്നും സ്വർണം അയച്ചതെന്നും എൻ.ഐ.എയെ കണ്ടെത്തി.
തിരുവനന്തപുരത്തെത്തിയ ബാഗിന് പുറത്ത് ഡിപ്ലോമാറ്റിക് ബാഗേജെന്ന സ്റ്റിക്കറും യു.എ.ഇയുടെ സീലും പതിച്ചിരുന്നു. എന്നാൽ ഇത് വ്യാജമായിരുന്നുവെന്നും ഔദ്യോഗിക ചിഹ്നങ്ങളും രേഖകളും മറ്റും ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. ഈ സംഭവത്തിൽ യു.എ.ഇ സർക്കാരും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.