Thursday, April 25, 2024
-Advertisements-
KERALA NEWSപ്രിയ സഖാവെ നിനക്ക് മരണമില്ല: ക്വറന്റിൻ കഴിഞ്ഞാൽ ആദ്യയാത്ര ശാന്തിയുറങ്ങുന്ന മണ്ണിലേക്ക്: വേദനയോടെ റഹീമിന്റെ കുറിപ്പ്

പ്രിയ സഖാവെ നിനക്ക് മരണമില്ല: ക്വറന്റിൻ കഴിഞ്ഞാൽ ആദ്യയാത്ര ശാന്തിയുറങ്ങുന്ന മണ്ണിലേക്ക്: വേദനയോടെ റഹീമിന്റെ കുറിപ്പ്

chanakya news
-Advertisements-

തിരുവനന്തപുരം: അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ അകാലത്തിൽ മ-രിച്ച ഡിവൈഎഫ്ഐ പ്രവർത്തക ശാന്തിയുടെ വിയോഗത്തിൽ സങ്കടക്കുറിപ്പ് പങ്കുവെച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. രോഗം പിടിപെട്ടപ്പോഴും ശാന്തിയെ ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല. അവൾ അവസാനംവരെ രോഗത്തോട് പൊരുതിയാണ് മടങ്ങിയതെന്ന് റഹീം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അവസാനമായി ഒരു നോക്കുകാണാൻ വരാൻപോലും കഴിയുന്നില്ല. ക്വാറന്റിൻ കഴിഞ്ഞാൽ ആദ്യയാത്ര ശാന്തി ഉറങ്ങുന്ന മണ്ണിലേക്ക് ആവുമെന്നും റഹീം പറയുന്നു. ദീർഘകാലമായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ശാന്തി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇത് സംബന്ധിച്ചുള്ള എ.എ റഹീമിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

ശാന്തി യാത്രയായി.. എനിക്കുറപ്പുണ്ട്, ചിരിച്ചു കൊണ്ട് തന്നെയാകും നീ മാഞ്ഞത്. ചിരിച്ചു കൊണ്ടല്ലാതെ നിന്നെ ഞാൻ കണ്ടിട്ടില്ല. ഇഎംഎസ് അക്കാദമിയിൽ ഡിവൈഎഫ്ഐ സംസ്ഥാന വനിതാ പഠനക്യാംപിൽ നിന്നെ ശ്രദ്ധിച്ചതും അത് കൊണ്ട് തന്നെയായിരുന്നു.അന്ന്, മുടി മുഴുവൻ നഷ്ടപ്പെട്ടിരുന്നു. അർബുദത്തോട് പൊരുതുമ്പോഴും നിറഞ്ഞ ചിരിയുമായി ക്യാമ്പിൽ നിറഞ്ഞു നിന്നു നീ.. പിന്നെയൊരുനാൾ സഖാവ് ചിന്ത ജെറോം എന്നെ വിളിച്ചു. “ശാന്തിയുടെ നില മോശമാണ്, സഖാവിനെ കാണാൻ ആഗ്രഹം പങ്കുവച്ചു”. ലോക് ഡൗൺകാലത്തെ ഇളവുകൾ വന്നയുടനെ കൊല്ലത്തേയ്ക്കുള്ള ആദ്യ യാത്രയിൽ ശാന്തിയുടെ വീട്ടിലെത്തി. ജില്ലാ പ്രസിഡന്റു ശ്യാം മോഹനും ഒപ്പമുണ്ടായിരുന്നു. കണ്ടു, സംസാരിച്ചു. അപ്പോഴും നീ എന്നെ അത്‌ഭുതപ്പെടുത്തി. കാർന്നു തിന്നുന്ന വേദനയിലും ചിരിമാത്രമായിരുന്നു അന്നും നിന്മുഖം.

അന്നു വാങ്ങിവന്ന ഒരു പേനയും, ഒരു പിടി പൂക്കളും നൽകി നിന്നോട് യാത്ര പറയുമ്പോൾ എന്റെ മനസ്സ്, നീ കാണാതെ ഇടറുന്നുണ്ടായിരുന്നു. അപ്പോഴും ആത്മവിശ്വാസം കൈവിടാതെ ചിരിച്ചും, ചിരിപ്പിച്ചും, വായിച്ചും, പാട്ടുകേട്ടും ആ ചെറിയ മുറിയിൽ നീ ജീവിതം ആഘോഷിക്കുകയായിരുന്നു. സംസ്ഥാന വനിതാ പഠന ക്യാമ്പിന് ശേഷം ഒരു ദിവസം, മഹേഷും ചിന്തയും പറഞ്ഞു അവസാന ശ്രമമായി ഗർഭപാത്രം തന്നെ നഷ്ടപ്പെടുത്തുകയാണെന്ന്. ആ ശസ്ത്രക്രിയ കഴിയുമ്പോഴും നീ ആത്മ വിശ്വാസം ഉപേക്ഷിച്ചുരുന്നില്ല, അപ്പോഴും ശാന്തി ചിരിക്കുക തന്നെയാണെന്ന് ഇരുവരും അന്നെന്നോട് പറഞ്ഞതോർക്കുന്നു. കൊല്ലത്തെ വീട്ടിൽ നിന്ന് അവസാനമായി നിന്നോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ, ഇനിയും വരാം എന്ന് പറഞ്ഞിരുന്നു. പക്ഷേ ഒടുവിലായി നിന്നെ കാണാൻ പോലും വരാൻ സാധിക്കുന്നില്ലല്ലോ പെങ്ങളെ.. കൊറന്റൈൻ കഴിഞ്ഞാൽ ആദ്യത്തെ യാത്ര നിന്റെ വീട്ടിലേക്കായിരിക്കും..നീ ഉറങ്ങുന്നതിനരികിൽ കുറച്ചുനേരം നിൽക്കും. നിർത്തുന്നു.

ഒരിക്കലും ചിരിമാറാത്ത നിന്നെക്കുറിച്ച് എഴുതി നിർത്തുമ്പോൾ എന്റെ കണ്ണുകൾ നനഞ്ഞിരിക്കുന്നു….
പ്രിയ സഖാവെ, നിനക്ക് മരണമില്ല. കൊലക്കയറിനു മുന്നിൽ നിൽക്കുമ്പോഴും തല ഉയർത്തി നിന്നവരെക്കുറിച്ചു പഠിച്ചും വായിച്ചുമാണല്ലോ നീ വളർന്നത്.മരണം അരികിൽ എത്തിയെന്നറിഞ്ഞിട്ടും ചിരിച്ചു നിന്നവൾ നീ… അവരെപ്പോലെ മരണത്തെ നീയും തോൽപ്പിക്കുക തന്നെയായിരുന്നു. നീ മായുമ്പോഴും നിൻ മുഖം മായുന്നില്ല…
നിൻ ചിരി മറയുന്നില്ല. പ്രിയ സഖാവെ, അന്ത്യാഭിവാദ്യങ്ങൾ.

-Advertisements-