തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാർക്ക് താവളമാക്കാൻ അനുമതി നൽകിയ മുഖ്യമന്ത്രിയ്ക്ക് രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ മാർഗ്ഗങ്ങളും അടഞ്ഞു കഴിഞ്ഞപ്പോഴാണ് സസ്പെൻഡ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ അറിവോടെ കൂടിയാണ് എല്ലാം ചെയ്തതെന്നും അദ്ദേഹം ചെയ്തതിന്റെയെല്ലാം ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ അന്വേഷണം അടുക്കുന്നുവെന്ന് കണ്ടപ്പോൾ ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു കൊണ്ട് തടിതപ്പുന്നതിനു വേണ്ടിയുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ എല്ലാ കാര്യങ്ങളും വഴിവിട്ട രീതിയിൽ ചെയ്തിരുന്നതും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണെന്നും അദ്ദേഹം ആരോപിച്ചു.