മലപ്പുറം : ഫേസ്‌ബുക്ക് ചാറ്റ് വിലക്കിയ സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി സഹോദരി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരൻ പീഡിപ്പിച്ചതായി പരാതി നൽകിയത്. ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയെ തുടർന്ന് ചങ്ങരംകുളം പോലീസ് കേസെടുക്കുകയും സഹോദരനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
സഹോദരൻ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് സഹോദരി പരാതിയിൽ പറഞ്ഞിരുന്നത്. സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടയിൽ പെൺകുട്ടി നൽകിയ മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പോലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗൺസിലിംഗിനും വിധേയയാക്കുകയായിരുന്നു.
വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞതോടെ പരാതി വ്യാജമാണെന്ന് വ്യക്തമായി. തുടർന്ന് പോലീസ് പെൺകുട്ടിയെ മനശാസ്ത്ര കൗൺസിങ്ങിന് വിധേയയാക്കിയതോടെയാണ് ഫേസ്‌ബുക്ക് ചാറ്റ് തടഞ്ഞതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്ന് പെൺകുട്ടി സമ്മതിച്ചത്.