ബംഗളുരുവിലെ വിവിധ കോളേജുകളിലേക്ക് എ ഡി എം ഗുളികകൾ പോലെയുള്ള ലഹരിവസ്തുക്കൾ എത്തിക്കുന്ന മലയാളികൾ അടക്കമുള്ള ലഹരി മാഫിയ സംഘത്തെ കേന്ദ്ര നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ അറസ്റ്റ് ചെയ്തു. മലയാളിയായ കെ. പ്രമോദും ഫാഹിമുമായിരുന്നു സംഘത്തെ നയിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ബിറ്റ്കോയിൻ ഉപയോഗിച്ചു ഡാർക്ക് വെബ്ബിലൂടെ വാങ്ങിയ 750 എ ഡി എം ഗുളികകൾ കാര്യമായ പേരോ മേൽവിലാസമോ ഇല്ലാതെ ബംഗളുരുവിലെ പോസ്റ്റ് ഓഫീസിൽ എത്തിയത്. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് മലയാളികൾ അടക്കം വലയിൽ ആവുന്നത്.
ഇവരുടെ സഹായികളായ അബു ഹാഷിര്‍, എസ് എസ് ഷെട്ടി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ചെറുതും വലുതുമായി നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. പണ്ടൊക്കെ ചില സംഘങ്ങളിലൂടെ മാത്രമാണ് ലഹരി കടല്‍ കടന്ന് രാജ്യത്തെത്തിയിരുന്നതെങ്കില്‍ ഇന്റര്‍നെറ്റ് സാമാന്യം അറിയുന്ന ഒരാള്‍ക്ക് അന്താരാഷ്ട്ര ലഹരി സംഘത്തിലേക്ക് നേരിട്ടെത്താവുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് കര്‍ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.