കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയ്ക്ക് തിരിച്ചടി നൽകാനാണ് ബിജെപി തീരുമാനം. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ തുടക്കം മുതലേ മമത എതിർത്തിരുന്നു. മമതയ്ക്ക് ബംഗാൾ പിടിച്ചുകൊണ്ട് തിരിച്ചടി നൽകാനുള്ള നീക്കത്തിലാണ് ബിജെപി.
സ്ഥിതിഗതികൾ പാർലമെന്റ് സമ്മേളനത്തിനിടയിൽ ബംഗാളിലെ എംപിമാരുമായി പ്രധാനമന്ത്രി ചർച്ച ചെയ്തു വിലയിരുത്തുന്നുണ്ട്. ഇത് സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത് എൻ ഡി ടി വിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിൽ ബിജെപിയ്ക്ക് വിജയം കൈവരിക്കാനായി. ഇത് ചരിത്രനേട്ടമായാണ് ബിജെപി ബംഗാൾ ഘടകവും കേന്ദ്ര നേതൃത്വവും കരുതുന്നത്. ബിജെപിയുടെ ശക്തമായ നീക്കം മമതാ ബാനർജിയെ പിടിച്ചു കുലുക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.