തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് നേതാക്കൾ ഒന്നര മാസത്തോളമായി ദിവസവും പത്രസമ്മേളനം വിളിച്ച് കള്ളപ്രചരണങ്ങൾ നടത്തുകയാണെന്നും ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ സത്യമാകുമെന്ന തന്ത്രമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. സയാമീസ് ഇരട്ടകളെ പോലെയാണ് ഇപ്പോൾ യുഡിഎഫും ബി ജെ പിയും പെരുമാറുന്നത്. ഇവർ നുണകൾ സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രിയെ ബോധപൂർവ്വം ആക്രമിക്കുകയാണ് ചെയ്യുന്നത്. സർക്കാരിന് കളങ്കം വരുത്തുന്നതിനു വേണ്ടി യു ഡി എഫ് ഗീബൽസിയൻ നുണകളാണ് സൃഷ്ടിക്കുന്നത്. ഗീബൽസും ചെന്നിത്തലയും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂലം സംസ്ഥാനത്തെ ടൂറിസം മേഖലയിൽ 25,000 കോടി രൂപയുടെ നഷ്ടം ഉണ്ടാവുകയും ഈ സാഹചര്യത്തിൽ 485 കോടിയുടെ വായ്പാ പദ്ധതി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സംരംഭകർക്ക് 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്നും പലിശയിൽ 50 ശതമാനം സബ്സിഡി ഉണ്ടാകുമെന്നും മന്ത്രി കടകംപള്ളി അറിയിച്ചു.