പത്തനംതിട്ട : മൂന്ന് ദിവസത്തോളം മുലപ്പാൽ ലഭിക്കാതെ നവജാത ശിശു അവശനിലയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റാന്നി സ്വദേശിയായ വീട്ടമ്മ ബസ് ഡ്രൈവറായ പേരുംപെട്ടി സ്വദേശിയായ യുവാവുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭം ധരിക്കുകയും. ആരും അറിയാതെ പ്രസവ ശേഷം കുഞ്ഞിനെ കാമുകനായ യുവാവിനെ ഏൽപ്പിക്കുകയുമായിരുന്നു.
മൂന്ന് ദിവസത്തോളം കുഞ്ഞിനെ കാമുകനായ യുവാവ് സ്വന്തം വീട്ടിൽ താമസിപ്പിച്ചെങ്കിലും മുലപ്പാൽ ലഭിക്കാതെ വന്നതോടെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. അമ്മയില്ലാതെ നവജാത ശിശുവിനെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെടുകയുമായിരുന്നു. ഇതോടെയാണ് 37 വയസുള്ള വീട്ടമ്മയും 24 കാരനായ യുവാവും കുടുങ്ങിയത്.
ഭർത്താവ് വിദേശത്തുള്ള വീട്ടമ്മയാണ് ബസ് ഡ്രൈവറായ കാമുകനുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭം ധരിച്ചത്. ഫേസ്‌ബുക്ക് വഴിയാണ് വീട്ടമ്മ യുവാവിനെ പരിചയപ്പെടുന്നത്. വീട്ടമ്മ ഗർഭം ധരിച്ചത് ഭർതൃ വീട്ടുകാർ അറിഞ്ഞില്ല. ആരും അറിയാതെ ഇരിക്കാൻ പ്രസവ സമയത്ത് ഹോം നേഴ്‌സിനെ ഏർപ്പാടാക്കിയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
അതേസമയം നവജാത ശിശുവുമായി വീട്ടിലെത്തിയ യുവാവിനോട് സഹോദരിയും അമ്മയും മാറി മാറി കുഞ്ഞിനെ എവിടുന്ന് കിട്ടി എന്ന് ചോദിച്ചെങ്കിലും യുവാവ് ഒന്നും പറഞ്ഞിരുന്നില്ല. താൻ കാരണം വീട്ടമ്മയായ കാമുകിയുടെ കുടുംബം തകരാതിരിക്കാനാണ് കുഞ്ഞിനെ വീട്ടിൽ കൊണ്ട് പോയെങ്കിലും ഇപ്പോൾ തന്റെ കുഞ്ഞല്ലെന്ന് പറഞ്ഞ് പിതൃത്വം നിഷേധിക്കുകയാണ്. വീട്ടമ്മയും തന്റെ കുഞ്ഞല്ല എന്ന് പറഞ്ഞെങ്കിലും ആശുപത്രിയിലെ വിവരങ്ങളിൽ നിന്ന് അവരുടെ കുഞ്ഞാണെന്ന് കണ്ടെത്തിയിരുന്നു.
വിദേശത്തുള്ള ഭർത്താവ് അറിയാതെ ഇരിക്കാനാണ് വീട്ടമ്മ പ്രസവ ശേഷം കുഞ്ഞിനെ കാമുകന്റെ കയ്യിൽ കൊടുത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.
ഭർത്താവും മകളും അറിയുമെന്നതിനാൽ സ്വന്തം വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടു പോകാന്‍ കഴിയാതെ വന്നതോടെയാണ് വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയത്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാൽ ഇരുവർക്കുമെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. അതേസമയം യുവവിന്റെ വീട്ടുകാർ കുഞ്ഞിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.