ലക്‌നൗ: മകളെ പിതാവ് വിറ്റുവെന്നുള്ള അഭ്യൂഹം പരന്നതിനെ തുടർന്ന് പിതാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഉത്തർപ്രദേശിലെ മെയിൻപൂരി ജില്ലയിലാണ് സംഭവം നടന്നത്. മെയിൻപുരിയിലെ ഖാർഗജിത് നഗറിലാണ് പെൺകുട്ടി പിതാവിനൊപ്പം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ ബന്ധുവീട്ടിലേക്ക് പിതാവ് അയച്ചിരുന്നു. എന്നാൽ മകളെ പിതാവ് വിറ്റതാണെന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പടർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജനക്കൂട്ടം പിതാവിനെ മർദ്ദിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സർവേഷിനെ വീടിന്റെ ടെറസിൽ വെച്ചാണ് അക്രമികൾ ഇരുമ്പ് വടികളും ലാത്തികളും മറ്റുമുപയോഗിച്ച് മർദ്ദിച്ചത്. മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദ്ദനത്തെ തുടർന്ന് അവശനിലയിലായ സർവേഷിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവർ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കർശന നടപടി കൈക്കൊള്ളുമെന്ന് ഉത്തർപ്രദേശ് പോലീസ് അറിയിച്ചു.