പാലക്കാട് : മണ്ണാർക്കാട് കുടുബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കുറുപ്പ് മണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക (28) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.
കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ദീപികയും അവിനാശും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ദീപികയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ വെട്ടേറ്റ് കിടക്കുന്ന ദീപികയെയാണ് കണ്ടത്. മകനെ കെട്ടിപിടിച്ച് നിലവിളിക്കുകയായിരുന്ന ദീപികയെ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാളുമായി നിൽക്കുന്ന അവിനാശ് നാട്ടുകാർ ഓടികൂടിയതോടെ രക്ഷപ്പെടനുള്ള ശ്രമം നടത്തിയെങ്കിലും നാട്ടുകാർ ചേർന്ന് ഇയാളെ തടഞ്ഞ് വെയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അവിനാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാംഗ്ലൂരിലായിരുന്ന ദീപികയും അവിനാശും രണ്ട് മാസങ്ങൾക്ക് മുൻപാണ് മണ്ണാർക്കാടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.