കോഴിക്കോട്: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നിലപാട് എന്താണെന്നറിയാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജയുടെ ഭാഗമായി പല ദേശീയനേതാക്കളും വ്രതമെടുത്ത് ഹനുമാൻ ചാലിസ ജപിക്കുമെന്നും പറയുന്നുണ്ട്. എന്നാൽ ഈ സമയത്ത് സത്യസന്ധമായി പറഞ്ഞാൽ കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ നിലപാട് എന്തെന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം…
രാമക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് കമൽനാഥും ദിഗ്വിജയ്സിംഹും ഉൾപ്പെടെയുള്ള കോൺഗ്രസ്സിന്റെ പല ദേശീയ നേതാക്കളുടേയും പ്രസ്താവനകൾ കൗതുകമുളവാക്കുന്നതാണ്. ഭൂമി പൂജ നടക്കുന്ന ആഗസ്റ്റ് അഞ്ചാംതീയതി പല ദേശീയനേതാക്കളും വ്രതമെടുത്ത് ഹനുമാന്‍ ചാലീസ ജപിക്കുമെന്നും പറയുന്നു.വൈകിയുദിച്ച സൽബുദ്ധിക്കും വിവേകത്തിനും നന്ദി. എനിക്ക് ചോദിക്കാനുള്ളത് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുടെ ഇക്കാര്യത്തിലുള്ള നിലപാടെന്താണെന്നുള്ളതാണ്. അതറിയാൻ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
സത്യസന്ധമായി ഇക്കാര്യത്തിലുള്ള അഭിപ്രായം യു. ഡി. എഫ് നേതാക്കൾ പറയണം. ബഹു. സുപ്രീംകോടതിവിധി അംഗീകരിച്ചുകൊണ്ട് അയോധ്യയിലാരംഭിക്കുന്ന ഭവ്യമായ രാമക്ഷേത്രനിർമ്മാണത്തിന് പിന്തുണ നൽകുകയാണ് കേരളത്തിലെ കോൺഗ്രസ്സുകാരും ചെയ്യേണ്ടത്. അതിനുള്ള നട്ടെല്ല് ലീഗിന്റേയും പോപ്പുലർഫ്രണ്ടിന്റേയും തടവറയിൽ കഴിയുന്ന കേരളത്തിലെ കോൺഗ്രസ്സുകാർക്കുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഡിത്തമായിരിക്കും.