ഡൽഹി: കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ ലംഘിക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തുകയോ ചെയ്താൽ രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നുള്ള മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇത്തരം നിയമലംഘനം ഉണ്ടായാൽ കർശന നടപടിയെടുക്കാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയാൽ ഒരു വർഷം തടവും, ഇത്തരം പ്രവർത്തിയിലൂടെ ആർക്കെങ്കിലും മരണം സംഭവിച്ചാൽ രണ്ടു വർഷം വരെ ശിക്ഷ ലഭിച്ചേക്കാം. കൂടാതെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ ഒരു വർഷം വരെ തടവ് ലഭിച്ചേക്കാമെന്നും കേന്ദ്രസർക്കാരിന്റെ കത്തിൽ പറയുന്നു.