ചെന്നൈ: തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് കാളയുടെ വിയോഗത്തെ തുടർന്ന് കാണാനായും അന്ത്യോപചാരമർപ്പിക്കാനായും എത്തിയത് മൂവായിരത്തിലധികം ആളുകളാണ്. മധുരയ്ക്ക് സമീപത്തുള്ള അളങ്കാനല്ലൂരിലാണ് ആയിരക്കണക്കിന് ആളുകൾ കാളയെ കാണാനായി തടിച്ചു കൂടിയത്. സംഭവത്തിൽ പോലീസ് മൂവായിരത്തോളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ജെല്ലികെട്ട് മത്സരത്തിലെ താരമായിരുന്നു മൂളിയെന്ന ഈ കാള. നിരവധി തവണ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. സോല്ലായി അമ്മൻ ക്ഷേത്രത്തിന്റെ കാളകൂടിയാണ് മൂളി.
കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങളെ പോലും പാലിക്കാതെയാണ് ആയിരങ്ങൾ പ്രദേശത്തു തടിച്ചിച്ചു കൂടിയത്. നിലവിൽ റെഡ് സോൺ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലം കൂടിയാണ് മധുര. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് മധുര കളക്ടർ ടി ജി വിനയ് പറഞ്ഞു. ചടങ്ങിൽ ആളുകൾ കൂടിയത് സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ്. രാജ്യം മുഴുവൻ വലിയൊരു മഹാമാരിക്കെതിരെ മുൻകരുതൽ കൈക്കൊള്ളുമ്പോൾ ജനങ്ങൾ നിയമം ലംഘിച്ചത് ശരിയായില്ലെന്നും കളക്ടർ കൂട്ടിച്ചേർത്തു.