തിരുവനന്തപുരം : മതവിദ്വേഷവും,ഇസ്ലാമോഫോബിയയും വളർത്താൻ ആർഎസ്എസ് നിർമിച്ച കള്ളമാണ് ലൗ ജിഹാദെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. ഡിവൈഎഫ്ഐ നേതാവ് ഒളിച്ചോടി വിവാഹം ചെയ്ത സംഭവത്തിലാണ് റഹീമിന്റെ പ്രതികരണം. സെകുലർ വിവാഹങ്ങൾ നടത്തിയതിന്റെ പേരിൽ ഡിവൈഎഫ്‌ഐയിൽ നിന്നും ആരും തഴയപ്പെട്ടിട്ടില്ലെന്നും റഹീം വ്യക്തമാക്കി.
ഒളിച്ചോടി വിവാഹം കഴിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി കൃത്യമായി നിലപാട് എടുത്തിട്ടുണ്ട്. സിപിഎം കിലൊഴിക്കോട് ജില്ലാ സെക്രട്ടറിയും നിലപാട് അറിയിച്ചിട്ടുണ്ട്. വിവാദങ്ങൾ ഇതോടെ അവസാനിക്കേണ്ടതാണെന്നും റഹീം പറഞ്ഞു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് രണ്ടാമതൊരു അഭിപ്രായം പറയാൻ ഡിവൈഎഫ്‌ഐക്ക് കത്ത് നിൽക്കേണ്ട കാര്യമില്ലെന്നും ലൗ ജിഹാദ് വിഷയത്തിൽ എല്ലാകാലവും ഡിവൈഎഫ്‌ഐക്ക് ഒരേ നിലപാടാണെന്നും റഹീം പറഞ്ഞു.
ലൗ ജിഹാദ് ഇല്ല എന്ന് ഇന്ത്യയിലെ എല്ലാ അന്വേഷണ ഏജൻസികളും അന്വേഷിച്ച് തീർപ്പുണ്ടാക്കിയതാണ്. കേരളത്തിൽ ജാതിരഹിത വിവാഹങ്ങളെയും, മിശ്ര വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഡിവൈഎഫ്ഐ യുടെ നിലപടെന്നും റഹീം പറഞ്ഞു.