പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതുമായി ബന്ധപ്പെട്ട് നടന്ന കേസിൽ സംഭവം ലൈംഗീക അതിക്രമമായി കാണാൻ സാധിക്കില്ലെന്ന മുംബൈ ഹൈക്കോടതി വിധിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. വസ്ത്രം അഴിക്കാത്തതിനാൽ അതിനെ പീഡനമായി കണക്കാക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരെ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്. പോസ്റ്റിന്റെ പൂർണ രൂപം ;
12 വയസ്സുള്ള പെൺകുട്ടിയുടെ മാറിടം, അല്ല ‘മുല’ എന്ന് തന്നെ പറയണം, 39 വയസ്സുകാരൻ പിടിച്ചത് പോക്‌സോ നിയമപ്രകാരം കുറ്റകരമായി കണക്ക് കൂട്ടാനാവില്ലെന്ന് മുബൈ ഹൈക്കോടതിയുടെ നാഗ്‌പൂർ ഡിവിഷൻ ബെഞ്ച്. പുഷ്‌പ ഗനേഡിവാല എന്ന വനിത ജഡ്‌ജാണിത് വ്യക്‌തമാക്കിയത്. വസ്‌ത്രത്തിനകത്ത് കൈയിടുകയോ മുലയിൽ നേരിട്ട് തൊടുകയോ ചെയ്യാത്തിടത്തോളം ഇത് കുറ്റകരമല്ലത്രേ ! കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത് നേരിട്ടോ അല്ലാതെയോ തൊടുന്നത് കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ് നാട്ടിൽ നിയമം?
സ്‌ത്രീശരീരത്തോട് അപമര്യാദയായി പെരുമാറി എന്ന വകുപ്പ് നിലനിൽക്കെ തന്നെ, ഇത് ബാലികാപീഡനമായി കണക്കാക്കാൻ പറ്റില്ലെന്ന് പറയുന്നത് എത്ര വലിയ അശ്ളീലമാണ് ! തൊലിയിൽ തൊലി തട്ടിയാൽ മാത്രമേ പീഡനമാകൂവെങ്കിൽ കുഞ്ഞുങ്ങളെ നിർബന്ധിച്ച് ലൈംഗികദൃശ്യങ്ങളും മറ്റും കാണിക്കുന്നതിന്റെ നിർവചനമെന്താണ്? കുഞ്ഞുങ്ങളോടുള്ള ലൈംഗികകുറ്റകൃത്യങ്ങളുടെ വിശദീകരണം എന്താണിങ്ങനെ വക്കും അരികും തേഞ്ഞിരിക്കുന്നത്?
അനുവാദമില്ലാതെ മാറിന് നേരെ നീളുന്ന കൈ തൊട്ട ഭാഗത്ത് എത്ര മണിക്കൂർ ആ അറപ്പ് കരിഞ്ഞ് പറ്റിക്കിടക്കുമെന്ന്, ആയുസ്സിലെ എത്ര വർഷങ്ങൾ അയാളുടെ വഷളൻ ചിരിയിൽ ചത്തളിഞ്ഞ് കിടക്കുമെന്ന് ആലോചിക്കാനുള്ള ബുദ്ധി നിയമത്തിന് കാണൂലായിരിക്കും. വസ്‌ത്രത്തിന് മേൽ മാത്രം തൊട്ടാൽ കുഞ്ഞ് എല്ലാം വളരെ പെട്ടെന്ന് മറക്കുമായിരിക്കും.