പല ഡോക്ടർമാരെയും കുറിപ്പടികൾ വായിക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും. വരയും കുറിയും മാത്രമായിരിക്കും മിക്കതിലും ഉണ്ടാവുക. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർപോലും ഈ കുറിപ്പ് വായിക്കാൻ ബുദ്ധിമുട്ടുന്നു. അപ്പോൾ പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ. ഒടുവിൽ സഹികെട്ട് കോടതി തന്നെ ഈ വിഷയത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. ഡോക്ടർമാർ കുറിപ്പ് എഴുതുമ്പോൾ വലിയ അക്ഷരത്തിൽ വ്യക്തമായ രീതിയിൽ വായിക്കാവുന്ന തരത്തിൽ മാത്രമേ എഴുതാവൂയെന്നാണ് ഒഡീഷ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
വായിക്കാൻ കഴിയാത്ത വിധത്തിൽ കുറിപ്പ് എഴുതുന്നത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. രോഗിയായ ഭാര്യയെ പരിചരിക്കുന്നതിന് വേണ്ടി ജാമ്യത്തിലിറങ്ങി തടവുകാരൻ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചിരുന്ന ഡോക്ടറുടെ കുറിപ്പടി വായിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് കോടതി ഇത്തരത്തിലൊരു ഉത്തരവിട്ടിരിക്കുന്നത്. കുറിപ്പടിയിൽ എഴുതിയിരിക്കുന്നത് ഫാർമസിസ്റ്റ്, മറ്റു ഡോക്ടർമാർ, വക്കീലന്മാർ, പോലീസ് തുടങ്ങിയ ആർക്കുംതന്നെ വായിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മയക്കുമരുന്ന് കേസിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന കൃഷ്ണ പാഡ മണ്ഡലാണ് തന്റെ ഭാര്യയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി തനിക്ക് പരിചരിക്കുന്നതിന് ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ എത്തിയത്. തുടർന്ന് കൃഷ്ണ പാഡ സമർപ്പിച്ച ഭാര്യയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ചപ്പോഴാണ് ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കോടതിക്കും ബുദ്ധിമുട്ട് ഉണ്ടായത്. ഇതിനെ തുടർന്ന് കോടതി ഇത്തരത്തിലൊരു ഉത്തരവ് ഒറീസയിൽ പ്രഖ്യാപിക്കുകയായിരുന്നു.