തിരുവനന്തപുരം : പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്താൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്.
വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ചിത്രങ്ങളും മന്ത്രി വാസവൻ സംസാരിക്കുന്ന ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്ന ആവിശ്യം ഉയർന്നിരുന്നു. ഇതിന് പിന്നല്ലെയാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയത്.
തിങ്കളാഴ്ച കോട്ടയത്ത് പാമ്പുപിടിക്കുന്നതിനിടെയാണ് വാവ സുരേഷിനെ പാമ്പ് കടിച്ചത്. പിടിച്ച പാമ്പിനെ ചാക്കിൽ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് കടിയേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ച വാവ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവർത്തനം അറുപത് ശതമാനത്തോളം നഷ്ടപെട്ട നിലയിലായിരുന്നു. കൂടാതെ തലച്ചോറിന്റെ പ്രവർത്തവും ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച അർധരാത്രിയോടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായി. ചൊവ്വാഴ്ച രാവിലെ സ്വയം ശ്വസിക്കാനും സംസാരിക്കാനും വാവ സുരേഷിനായി. എന്നാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റാറായിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.