കരുവാറ്റ വാഹനാപകടത്തിൽ മരിച്ച അഞ്ജുവിന്റെയും പെരുമ്ബാവൂര്‍ സ്വദേശി സുധീഷിന്റെയും വിവാഹവാർഷികമാണ് ഈ വരുന്ന ചൊവ്വാഴ്ച. പെരുമ്ബാവൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് സുധീഷ്. ചൊവ്വാഴ്ച്ച സുധീഷിന് പ്രവർത്തി ദിവസമായതിനാൽ വിവാഹവാർഷികം ആഘോഷിക്കാൻ അവധി ദിവസമായ ഞായറാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. കുടുംബവീട്ടിലായിരുന്ന അഞ്ജു കുടുംബത്തോടൊപ്പം സുധീഷിന്റെ വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു. തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കാൻ ഭാര്യയെ കാത്തിരുന്ന സുധീഷിനെ തേടിയെത്തിയത് പ്രിയതമയുടെ വിയോഗ വാർത്തയായിരുന്നു. എവിടെ എത്തി എന്നറിയാനായി അഞ്ജുവിന്റെ ഫോണിലേക്ക് വിളിച്ച സുധീഷിനെ പോലീസുകാരാണ് അഞ്ജു അപകടത്തിൽപെട്ട വിവരം അറിയിച്ചത്.
അഞ്ജുവും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ പിന്നിലേക്ക് ലോറി ഇടിച്ചു കയറി പിൻസീറ്റിലായിരുന്ന അഞ്ജു തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന അച്ഛൻ കൊല്ലം ശൂരനാട് കണ്ണമം അരുണോദയം വീട്ടില്‍ വാസുദേവന്‍ നായര്‍, അമ്മ രേണുകാദേവി, സഹോദരന്‍ അരുണ്‍ വി ദേവ് എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുധീഷിന്റെ അടുത്തേക്കുള്ള യാത്രക്കിടെ അപകടത്തിൽ അഞ്ജു മരിച്ചത് ഒരു നാടിനെയാകെ കണ്ണീരിൽ ആക്കിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തായിരുന്നു അപകടം നടന്നത്.