Wednesday, April 24, 2024
-Advertisements-
KERALA NEWS"വെള്ളം കണ്ടു ബീനേ" എന്ന് ഏട്ടൻ താഴെ കിണറ്റിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ ഏട്ടത്തി അമ്മ...

“വെള്ളം കണ്ടു ബീനേ” എന്ന് ഏട്ടൻ താഴെ കിണറ്റിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ ഏട്ടത്തി അമ്മ സന്തോഷം കൊണ്ട് കരഞ്ഞു പോയി എന്നതാണ് സത്യം

chanakya news
-Advertisements-

കിണർ വെട്ടുന്ന തിരക്കിലായിരുന്നു നരിക്കോടൻ ഷനീഷും കുടുംബവും ഈ കൊറോണ കാലത്ത്. പരിശ്രമത്തിനൊടുവിൽ കിണറ്റിൽ വെള്ളവും കൊണ്ടിരിക്കുകയാണ്. അതിന്റെ സന്തോഷം ഷനീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്. കുറിപ്പും വീഡിയോയും കാണാം…

“വെള്ളം കണ്ടേ… വെള്ളം കണ്ടേ.. നമ്മള് കുഴിച്ച കിണറ്റിൽ വെള്ളം കണ്ടേ”…. ലോക്ക് ഡൌൺ കഴിയാനൊന്നും കാത്തു നിന്നില്ല കേട്ടോ.. നിങ്ങൾ പ്രീയപ്പെട്ട പതിനായിരങ്ങളുടെ സ്‌നേഹപൂർവമായ ആശംസകളും പ്രാർത്ഥനകളും ഭൂമീ ദേവതയുടെ കണ്ണ് തുറപ്പിച്ചപ്പോൾ ആ അമ്മ നിറ മാറങ്ങു ചുരത്തി നമ്മുടെ കുടുംബത്തെ അനുഗ്രഹിച്ച വിവരം സസന്തോഷപൂർവ്വം സോഷ്യൽ മീഡിയയിലെ പ്രീയ സുഹൃത്തുക്കളെ അറിയിക്കുന്നു..

രണ്ടു ഏട്ടന്മാർ കൂടി കഴിഞ്ഞ മൂന്നു ദിവസമായി സഹായത്തിനെത്തി എന്നതൊഴിച്ചാൽ ബാക്കി ഒക്കെ പഴയതു പോലെ തന്നെ.. ആരാണ് താരം എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം നമ്മുടെ “”””‘ജാൻസീ റാണി ഏട്ടത്തി അമ്മ””‘ തന്നെ.. അന്ന് മാർച്ച്‌ 24 ആം തീയ്യതി മോദിജിയുടെ ലോക്ക് ഡൌൺ ആഹ്വാനവും പിണറായി സാറിന്റെ സപ്പോർട്ടും കൂടി ആയപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു നീണ്ട 21 ദിവസങ്ങൾ വീട്ടിൽ കുടുങ്ങും എന്ന കാര്യം.

വീട്ടിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളെ സംരക്ഷിച്ച് കറന്റ് ഉപഭോഗം കുറക്കുന്ന ഓട്ടോമാറ്റിക് കട്ടോഫ് ഉള്ള പുതിയ തരത്തിലുള്ളൊരു ഗൂർഖ ഇലക്ട്രിക്കൽ ടൈമർ സോക്കറ്റ് മാർക്കറ്റിൽ ഇറക്കിയതിന്റെ സന്തോഷവും ടെൻഷനോക്കെയായി രാത്രി വിശ്രമിക്കുമ്പോൾ മുൻപ് കിണറു പണി ഒക്കെ ചെയ്തിരുന്ന, ഇപ്പോൾ ഓട്ടോറിക്ഷ ഓടിക്കുന്ന ഏട്ടനാണ് തമാശ പോലെ പറഞ്ഞത് “നമ്മുക്ക് ആ കിണറങ്ങു കുഴിച്ചാലോ” ന്ന്

ആറു വര്ഷം മുൻപ് വീട്ടിനു തറ കെട്ടുമ്പോൾ തന്നെ കിണറു കുഴിക്കാൻ വേണ്ടി സ്ഥലം കാണുകയും ഭീം ഒക്കെ കെട്ടി രണ്ടു കൊലോളം കുഴിക്കുകയും ചെയ്ത്തിരുന്നു. തൊട്ടടുത്ത തറവാട്ടിലെ കിണറ്റിൽ ആവശ്യത്തിന് വെള്ളം ഉള്ളത് കൊണ്ട് തന്നെ ഉള്ള പണം ഉപയോഗിച്ച് വീട്ടിന്റെ പണി അങ്ങ് തീർത്തു. കിണറുപണി അങ്ങനെ മുടങ്ങി തന്നെ കിടന്നു. കിണറ്റിൽരാത്രി പൂച്ചയും നായയും വീഴാൻ തുടങ്ങിയതോടെ എപ്പോഴോ ഏട്ടൻ തന്നെ കിണറങ്ങു മൂടുകയും ചെയ്തു. ഏട്ടൻ കിണറു കുഴി ആശയം പങ്കു വച്ചപ്പോൾ പണി പാലും വെള്ളത്തിൽ കിട്ടി എന്ന് എനിക്ക് മനസ്സിലായി. പണ്ട് ഗൾഫിൽ നിന്നും വെക്കേഷന് വന്നപ്പോൾ ഏട്ടന്റെ കൂടെ ചില ദിവസങ്ങളിൽ മണ്ണ് വലിക്കാൻ പോയതും തളർന്നു നടു ഒടിഞ്ഞു ചക്രശ്വാസം വലിച്ചതും ഞാൻ ഓർത്തു. ഒരു കൈക്കോട്ട് പോലും കൈ കൊണ്ട് തൊട്ടിട്ടു ഇപ്പോൾ കൊല്ലം മൂന്ന് നാലായി.. പണി കിട്ടുമെന്നറിഞ്ഞു ഞാൻ മിണ്ടാതിരുന്നപ്പോൾ ഏട്ടത്തി അമ്മയാണ് പറഞ്ഞത് “ശരിയാ ഷാജിയേട്ടാ നമുക്കതു സാവധാനം കുഴിച്ചാലോ എന്ന്. കഴിയുന്നത്ര കുഴിക്കാം ബാക്കി നമുക്ക് പിന്നെപ്പോഴെങ്കിലും കുഴിക്കാമല്ലോ എന്നു..

ഇന്നേ വരെ തൊഴിലുറപ്പ് പണിക്കു പോലും പോവാത്ത ഏട്ടത്തി അമ്മ അതു പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു മണ്ണ് വലിക്കേണ്ട കാര്യം ഞാൻ ഏറ്റു. കുഴിക്കാനും മണ്ണ് കോരാനും എന്നെക്കൊണ്ടാവില്ല. ഷാജിയേട്ടനൊപ്പം ആര് കിണറ്റിലറിറങ്ങും?? .. ‘ഞാൻ ഇറങ്ങി കൊള്ളാം” ഏട്ടത്തി അമ്മയുടെ മറുപടി കേട്ടു ഞാനും ഏട്ടനും അങ്ങ് പൊട്ടി ചിരിച്ചു. ഏട്ടൻ പറഞ്ഞു നീയോ???? പണ്ട് വീടിന്റെ കോൺക്രീറ് പണി നടക്കുമ്പോൾ വെള്ളം നനക്കാൻ വേണ്ടി വീടിന്റെ മേലെ കയറിയതും മേലെ നിന്ന് താഴേക്കു നോക്കി തല കറങ്ങുന്നു എന്ന് പറഞ്ഞതും താഴെ ഇറക്കിയതും ഞാൻ ഓർത്തു. അങ്ങനെ ഉള്ള ആളാണ് കിണറ്റിൽ ഇറങ്ങും എന്ന് വീമ്പിളക്കുന്നത്. ഏതായാലും മണ്ണ് വലിപ്പിക്കാനും കൊണ്ട് പോയി ദൂരെ കളയാനും ആള് വേണമല്ലോ. ഞാൻ ഉറപ്പിച്ചു ഏട്ടത്തി അമ്മ തന്നെ നമ്മുടെ മൂന്നാമത്തെ തൊഴിലാളി.

പബ്‌ജി കളിച്ചു കൊണ്ടിരിക്കുന്ന പ്ലസ്‌ടു ക്കാരൻ അപ്പുവിനോടും TV കണ്ടിരിക്കുന്ന കോളജ് കുമാരി ചിഞ്ചുവിനോടും കിണറു കുഴി കാര്യം പറഞ്ഞപ്പോൾ “ഇറച്ചി മണ്ണിൽ പെരങ്ങുന്ന ഒരു പരിപാടിക്കും ഞമ്മളില്ലെന്നും”” പറഞ്ഞു രണ്ടാളും തടി തപ്പി. പിന്നെ സംഭാഷണം ഒന്നും നടന്നില്ല. ഞാൻ പോയി ചോറ് തിന്നു കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ കണ്ടു ഏട്ടൻ മണ്ണൊക്കെ മെല്ലെ മെല്ലെ വെട്ടി മാറ്റി കോട്ടയിലാക്കി ദൂരെ കളയുന്നു. അത് കണ്ടു ഞാനും കൂടെ കൂടി. ഏതായാലും വെറുതെ ഇരിക്കയല്ലേ…പണി ഒന്നും എടുക്കാതെ 21 ദിവസം വീട്ടിലിരിക്കെയാണേൽ അമ്മ തീറ്റിച്ചു തീറ്റിച്ചു മറ്റൊരു അങ്കിൾ ബണ്ണാക്കി മാറ്റുമെന്ന് എനിക്കറിയാമായിരുന്നു. ചായ കുടി കഴിഞ്ഞു ചോറിനു വെള്ളം അടുപ്പത്തു വച്ചു ഏട്ടത്തി അമ്മയും മെല്ലെ വന്നു സഹായിച്ചു തുടങ്ങി. പിന്നെ അമ്മ പണിയെടുക്കുന്നത് കണ്ടു അലിവ് തോന്നി മകൾ ചിഞ്ചു എന്ന ബിൻഷായും സാവധാനം അമ്മയെ സഹായിച്ചു തുടങ്ങി. വേറെ “രക്ഷ ” ഇല്ല എന്ന് കരുതി പബ്‌ജി കളിച്ചു സമയം കൊന്നിരുന്ന അപ്പുവും സാവധാനം ഇറങ്ങി സഹായിക്കാൻ തുടങ്ങി …

ഒന്നാമത്തെ ദിവസം കൊണ്ട് തന്നെ മണ്ണിട്ട് മൂടിയ അത്രയും മണ്ണൊക്കെ എടുത്തു രണ്ടു കോലു പൂർത്തിയാക്കി. രണ്ടാമത്തെ ദിവസം കുഴി തുടങ്ങി… മൂന്നാമത്തെ ദിവസം ഉരുളും കമ്പയും കൊണ്ട് വന്നു കുഴിച്ചിട്ടു. മണ്ണ് കോരാൻ എനിക്കാവില്ലെന്നു ആദ്യമേ പറഞ്ഞത് കാരണം ഏട്ടത്തി അമ്മ തന്നെ പേടിയോടെ മുത്തപ്പൻ ദൈവത്തെ നൂറു പ്രാവശ്യം വിളിച്ചു പ്രാർത്ഥിച്ചു കയറു പിടിച്ചു ഇറങ്ങാനും കയറാനും തുടങ്ങി. അത്ഭുതം എന്നേ പറയേണ്ടൂ 8 കോലു വരെ ഏട്ടത്തി അമ്മ കമ്പ പിടിച്ചു ഒറ്റക് കയറുകയും ഇറങ്ങുകയും ചെയ്തത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഏട്ടൻ ഓരോ കോലു കുഴിക്കുമ്പോഴും ഏട്ടത്തി അമ്മയായിരുന്നു ആ മണ്ണ് മുഴുവൻ വാരി കോട്ടയിലാക്കി തന്നിരുന്നത്. ഞാൻ ഒക്കെ ആയിരുന്നേൽ പത്തു കോട്ട കോരുമ്പോഴേക്കും തളർന്നു വീഴുമായിരുന്നു… ഞാനും അപ്പൂസും മാറി മാറി വലിച്ചു.. തളർന്നപ്പോൾ ചിഞ്ചു പിറകിൽ നിന്ന് വലിച്ചു സഹായിച്ചു.. നമ്മൾ മൂന്നു പേരും “ചെയ്യുന്നത് വൃത്തിയിൽ ചെയ്യണം എന്ന വിശ്വാസത്തിൽ ഓരോ കോട്ട മണ്ണും അവിടെ തന്നെ ഇടാതെ അങ്ങ് ദൂരെ കല്ല് വെട്ടിയ കുഴിയിൽ പോയി കുഴി നികത്തി കൊണ്ടിരുന്നു. ഒരു കോലെങ്കിലും ഒരു ദിവസം തീർക്കണം എന്ന വാശിയിൽ കൈ പൊട്ടി വേദനയോടെ പുളഞ്ഞപ്പോഴും ഏതോ ഒരു അദ്രുശ്യ ശക്തി നമുക്ക് പിറകിൽ നിന്നും പിന്തുണയും നൽകുന്നതായി പലപ്പോഴും തോന്നി. ഇല്ലെങ്കിൽ ഇതൊന്നും നമ്മളെ കൊണ്ട് മാത്രം ചെയ്യാൻ കഴിയുമായിരുന്നില്ല എന്നതാണ് സത്യം.

പിറ്റേന്ന് ഞാൻ ഫോട്ടോകൾ ഒക്കെ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തു ഇങ്ങനെ ഒരു കാര്യം തുടങ്ങിയ കാര്യം സുഹൃത്തുക്കളെ അറിയിച്ചു. അത്ഭുതം കൂടി പലരും കമന്റ് ഇട്ടപ്പോൾ അത് വായിച്ചപ്പോൾ വല്ലാത്തൊരു എനർജി നമുക്ക് ഫീൽ ചെയ്തു. പിറ്റേ ദിവസം മുതൽ പലരും ഇൻബോക്സിൽ വന്നു ചോദിക്കാൻ തുടങ്ങി എന്തായി കിണറിന്റെ കാര്യം എന്ന്.അതും പ്രത്യേക ഊർജ്ജമായി…. തൊട്ടടുത്ത തറവാട്ടിലെ കിണറ്റിന്റെ ആഴം 28 കോൽ ആയിരുന്നു.. കുറഞ്ഞത് 25 കൊലെങ്കിലും വേണമെന്നു എല്ലാ നാട്ടു വിദഗ്ധരും അഭിപ്രായം പറഞ്ഞതിനാൽ ഈ ലോക്കഡൗണിൽ വെള്ളം കാണുമെന്നു ഒരു പ്രതീക്ഷയും നമുക്ക് ഉണ്ടായിരുന്നില്ല (പത്തു മീറ്റർ ദൂരെയുള്ള തറവാട്ടിലെ കിണറിന്റെ ചിത്രം അവസാനം കൊടുത്തിരിക്കുന്നു )

ഇതിപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാം സ്വപ്നം പോലെ.. കേവലം 15 ദിവസം കൊണ്ട് 16 കോലിൽ വെള്ളം കണ്ടിരിക്കുന്നു. വലിയേട്ടൻ രണ്ടു ദിവസം കിണറ്റിലിറങ്ങി മണ്ണ് കുഴിക്കാനും കോരിയിടാനും സഹായിച്ചതോടെ പണി കൂടുതൽ ആയാസരഹിതമായി ഒരു കോലു കുഴിച്ചതു ഒന്നരക്കോലായി മാറി. കേവലം മുത്തപ്പന്റെ അനുഗ്രഹം. അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല. “വെള്ളം കണ്ടു ബീനേ” എന്ന് ഏട്ടൻ താഴെ കിണറ്റിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ ഏട്ടത്തി അമ്മ സന്തോഷം കൊണ്ട് കരഞ്ഞു പോയി എന്നതാണ് സത്യം. ആ സന്തോഷക്കണ്ണീര് ഫോട്ടോ എടുക്കാൻ പറ്റിയില്ല.. കാരണം ഞാനും അത്തരമൊരു അവസ്ഥയിലായിരുന്നു. നമ്മൾ ഓരോരുത്തരും മാറി മാറി കിണറ്റിലിറങ്ങി. ഏട്ടത്തി അമ്മ പണം കിണറ്റിലേക്കിട്ടു. എല്ലാം ദിവസവും കിണറ്റിലിറങ്ങിയ ഏട്ടത്തി അമ്മ ഇന്നു കിണറ്റിലിറങ്ങിയില്ല. പാവം….പായസം വയ്ക്കുമ്പോൾ പോലും യെന്താണ് ചെയ്യേണ്ടതെന്നറിയാതെ പരിഭ്രാന്തിയിലായിരുന്നു…

പണത്തിന്റെ ലാഭം എന്നതിലുപരി ജീവിതകാലം മുഴുവൻ നമ്മളുടെ ദാഹം തീർക്കാൻ ആ കിണർ അവിടുണ്ടാകുമല്ലോ എന്ന പ്രതീക്ഷയാണ് കൂടുതൽ സന്തോഷോപ്പിക്കുന്നത്. ഈ ഒരു എളിയ പ്രവർത്തി നിങ്ങളിൽ പലർക്കും പ്രചോദനം നൽകുന്നു എന്നത് തന്നെ വളരെ വലിയ കാര്യം. ഇനിയുള്ള കല്ലിന്റെ വർക്കൊക്കെ, പടകെട്ടാനുള്ള വർക്കൊക്കെ ലോക്കഡൗണിനു ശേഷം ഏട്ടനും അവരുടെ വലിയ പുലിക്കുട്ടികളും ഒക്കെ ചെയ്തു തീർക്കട്ടെ. നമുക്കാവുന്നതു നമ്മൾ ചെയ്തു…. ഒരിക്കൽ കൂടി എല്ലാവരുടെയും സ്നേഹ പ്രാർത്ഥനകൾക്ക് ഒരു പാട് നന്ദി അറിയിക്കുന്നു കൂടാതെ ഏട്ടത്തി അമ്മയും എന്റെ അമ്മയും കൂടി ഈ പുതുവെള്ളം ചേർത്ത് ഉണ്ടാക്കിയ ഈ പായസം (പ്രഥമൻ ) എല്ലാവർക്കും സ്നേഹപൂർവ്വം നൽകാൻ ആഗ്രഹിക്കുന്നു… .എല്ലാവരും ഷെയർ ചെയ്‌തെടുത്താട്ടേ ..ഏട്ടത്തിയമ്മയുടെ പ്രത്യേക ആശംസകൾ..നരിക്കോടൻ ഷനീഷ് 9526618638

-Advertisements-