തിരുവനന്തപുരം: ഡൽഹി കലാപത്തിൽപെട്ടവരെ സഹായിക്കാൻ സിപിഎമ്മിന്റെ ബക്കറ്റു പിരിവു തുടങ്ങുന്നു. മാർച്ച് 7, 8 തീയതികളിലായി ബ്രാഞ്ച് അടിസ്ഥാനത്തിലാണ് ബക്കറ്റു പിരിവ് നടത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കലാപത്തിൽ നാശനഷ്ടമുണ്ടായ എല്ലാ വിഭാഗത്തിലുംപെട്ട ആളുകളെ സഹായിയിക്കുക എന്ന ലക്ഷ്യമാണുള്ളതെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. എന്നാൽ സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള വിഷയങ്ങൾ വരുമ്പോൾ സിപിഎം മറ്റ് പാർട്ടികളെ അപേക്ഷിച്ചു കൂടുതലായി പിരിവ് നടത്തുന്നുവെന്നും ആക്ഷേപമുണ്ട്. പിരിവിന്റെ കാര്യത്തിൽ സിപിഎമ്മിനെ വെല്ലാൻ വേറെ ആരുമില്ലെന്നും പൊതുവെ പറച്ചിൽ നിലനിൽക്കുകയും ചെയ്യുന്നുണ്ട്.
അഭിമന്യുവിന്റെ വീട്ടുകാർക്ക് നൽകാൻ വേണ്ടി പിരിച്ച തുകയുടെ കണക്കുകൾ ചോദിച്ചുകൊണ്ട് സിപിഎമ്മിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഡൽഹി വിഷയത്തിൽ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ആക്ഷേപം ഉയരുന്നു. പിരിവിന്റെ ഭാഗമായി മാർച്ച് 7, 8 തീയതികളിൽ സംസ്ഥാനത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബക്കറ്റുമായി സിപിഎം ഇറങ്ങും. ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകി കൊണ്ടു സിപിഎം ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ വിവരങ്ങൾ പങ്ക് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.