കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ അതിജീവിക്കാൻ ഹെലികോപ്റ്റർ വേണമെന്ന് പറയുന്ന സംഭവത്തെ ട്രോളികൊണ്ട് അഡ്വ ജയശങ്കർ. കൊറോണ വൈറസ് പടരുന്നത് തടയാൻ, കേന്ദ്രം പ്രഖ്യാപിച്ചു സംസ്ഥാനം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലോക്ക് ഡൗൺ വിജയിപ്പിക്കാൻ ഹെലികോപ്റ്റർ അത്യാവശ്യമാണ്. ഉത്തര കൊറിയ കൊറോണയെ ചെറുത്തതും ജനകീയ ചൈന കോവിഡ് ബാധയിൽ നിന്ന് കരകയറിയതും ഹെലികോപ്റ്റർ ഉപയോഗിച്ചാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…
നിയമപ്രകാരമുളള മുന്നറിയിപ്പ്: കോവിഡ് പടർന്നു പിടിക്കുമ്പോൾ രാഷ്ട്രീയം പറയരുത്. സർക്കാരിനെ ട്രോളുന്നത് ശിക്ഷാർഹമാണ്. നമ്പർ വൺ കേരളത്തിന് ഒന്നല്ല ഒരുപാട് ഹെലികോപ്റ്ററുകൾ ആവശ്യമുണ്ട്. പക്ഷേ ഖജനാവിൽ കാശില്ല. നഞ്ചു വാങ്ങി തിന്നാൻ പോലും നയാപൈസയില്ല. ഏപ്രിൽ മാസത്തെ ശമ്പളം കൊടുക്കാൻ നിവൃത്തിയില്ലാതെ സാലറി ചലഞ്ച് പ്രഖ്യാപിച്ചു. ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ പൂട്ടിയപ്പോൾ ആ വരുമാനവും ഇല്ലാതായി. കേന്ദ്രം ഒന്നും തന്നില്ല. തരുമെന്നും തോന്നുന്നില്ല. യൂസഫലി, രവിപ്പിളള മുതലായ ഉദാരമതികളുടെ സംഭാവന മാത്രമാണ് ആകെയുള്ള ആശ്വാസം.
സുഹൃത്തുക്കളേ, സഖാക്കളേ അതുകൊണ്ട് ഹെലികോപ്റ്റർ റൊക്കം പണം കൊടുത്തു വാങ്ങാൻ തൽക്കാലം നിവൃത്തിയില്ല. ഒരെണ്ണം വാടകയ്ക്കെടുക്കാനേ പറ്റൂ. വെറും ഒരു കോടി എഴുപത്തിമൂന്നു ലക്ഷം രൂപയാണ് ജിഎസ്ടി അടക്കമുള്ള മാസവാടക. ഒരു വർഷത്തേക്ക് ഇരുപത് കോടി നാൽപത്തേഴര ലക്ഷം. ആദ്യ ഗഡു, സാമ്പത്തിക വർഷം അവസാനിച്ച മാർച്ച് 31ന് കൈമാറി രസീത് വാങ്ങി. ഇനി കരാറിൽ നിന്ന് പിൻമാറാൻ സർക്കാരിനോ കമ്പനിക്കോ കഴിയില്ല.
ഹെലികോപ്റ്റർ ഇടപാടിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പല പളളും പറയുന്നുണ്ട്. അരിയാഹാരം കഴിക്കുന്നവരാരും അത് വിശ്വസിക്കില്ല. #നമ്മൾ അതിജീവിക്കും. ഹെലികോപ്റ്റർ കൂടെയുണ്ട്.