തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായ സംഭവം വഴിതെറ്റിക്കാനുള്ള ശ്രമമാണ് മന്ത്രിമാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തീപ്പിടുത്തമുണ്ടായ സംഭവം അട്ടിമറിയല്ലെന്ന് കടകംപള്ളി സുരേന്ദ്രന് എങ്ങനെ പറയാനാകും. വിഷയത്തിൽ തോമസ് ഐസക്, പി ജയരാജൻ, ജി സുധാകരൻ എന്നിവർ പലതരത്തിലുള്ള കാര്യങ്ങളാണ് പറയുന്നത്. ഇവരുടെ ലക്ഷ്യം അന്വേഷണം അട്ടിമറിക്കുക എന്നുള്ളതാണ്. സ്വർണ്ണക്കടത്ത് കേസിൽ നിന്നും തലയൂരുന്നതിനു വേണ്ടിയാണ് സർക്കാർ ഫയലുകൾ കത്തിച്ചത്. ആദ്യത്തെ രണ്ടുദിവസം ഇ- ഫയലുകൾ ആണെന്നാണ് മന്ത്രിമാർ പറഞ്ഞത്. ഓഫീസിലെ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് തീപിടുത്തമുണ്ടായതിൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് കെ സുരേന്ദ്രൻ ചോദിച്ചു.
സെക്രട്ടറിയേറ്റിനു സുരക്ഷ വർധിപ്പിക്കണമെന്ന് പറയുന്ന ജയരാജനോട് അങ്ങനെയെങ്കിൽ ഇത്രയും നാൾ സുരക്ഷ ഇല്ലാതിരുന്നത് സർക്കാരിന്റെ വീഴ്ചയാണ്. ജനങ്ങളെ സെക്രട്ടറിയേറ്റിൽ നിന്നും അകറ്റി നിർത്തി കൊണ്ട് ചൈന മോഡൽ ആക്കാനുള്ള ശ്രമമാണ് പിണറായി സർക്കാർ നടത്തുന്നത്. ജയരാജന്റെ തറവാട്ടു സ്വത്തല്ല സെക്രട്ടറിയേറ്റ്. കെ സുരേന്ദ്രൻ മാരകായുധങ്ങളുമായി സെക്രട്ടറിയേറ്റിലേക്ക് എത്തിയെന്നാണ് ജയരാജൻ പറയുന്നത്. എന്തുകൊണ്ട് തന്നെ കയ്യോടെ പിടികൂടിയില്ലെന്നും സുരേന്ദ്രൻ ചോദിച്ചു. അങ്ങനെയെങ്കിൽ മൂന്നുമണിക്കൂറോളം കസ്റ്റഡിയിൽ വെച്ചശേഷം എന്തിനാണ് പുറത്തു വിട്ടതെന്നും അദ്ദേഹം ചോദിച്ചു. സെക്രട്ടറി എത്തുന്നതിനു മുമ്പേ താനെത്തിയെന്നുള്ളതാണ് മറ്റൊരു ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ചീഫ് സെക്രട്ടറി എത്താൻ വൈകിയതിൽ ഉത്തരവാദി താനാണോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.