തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റ്. മുഹമ്മദാലി, മുഹമ്മദാലി ഇബ്രാഹിം എന്നിവരെയാണ് മൂവാറ്റുപുഴയിൽ നിന്നും എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ഇരുവരെയും കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൊടുപുഴ ന്യൂമാൻ കോളേജിൽ ജോസഫ് മാഷിന്റെ കൈവെട്ട് കേസിലെ 24 പ്രതിയാണ് മുഹമ്മദാലി ഇബ്രാഹിം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് ഇതോടെ തെളിവുകൾ പുറത്തു വന്നിരിക്കുകയാണ്.
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് കെ ടി റമീസിൽ നിന്നുമാണ് ഇരുവരെയും കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. നയതന്ത്ര ബാഗേജ് വഴി കടത്തുന്ന സ്വർണം റമീസ് കൈപ്പറ്റുകയും ശേഷം റമീസിന്റെ കയ്യിൽ നിന്നും പലയിടങ്ങളിലായി വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിം മുഹമ്മദാലിയും ചേർന്നാണന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. റമീസ് ഇരുവരുമായി തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് സ്വർണം വിവിധയിടങ്ങളിൽ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വരുംനാളുകളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്.