കോട്ടയം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച പ്രവർത്തകർ കോട്ടയം എം സി റോഡ് ഉപരോധിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതലായുള്ള ഉന്നതബന്ധം കണ്ടെത്തിയതിനെ ത്തുടർന്ന് കേസ് സിബിഐ അന്വേഷിക്കണമെന്ന് യുവമോർച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡണ്ട് നോബിൾ മാത്യു, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ബിജെപി നേതാവ് എൻ ഹരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ രീതിയിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷവും ബിജെപിയും ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും 2017 മുതൽ സ്വപ്നയെ മുഖ്യമന്ത്രിക്ക് അറിയാമെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിനു വേണ്ടി പല പരിപാടികളുടെയും നടത്തിപ്പുകാരിയായിരുന്നു സ്വപ്ന സുരേഷെന്നും പലപ്പോഴായി ഇവർ മുഖ്യമന്ത്രിയുമായി സംസാരിച്ചിണ്ടെന്നും കെ സുരേന്ദ്രൻ ആരോപണം നടത്തി.