തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമായിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സെക്രട്ടറി എം ശിവശങ്കരന്റെ ഫ്ലാറ്റിലെത്തി കസ്റ്റംസ് സന്ദർശക രജിസ്റ്റർ കസ്റ്റഡിയിലെടുത്തു. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നുള്ള ആരോപണം നേരത്തെ ഉയർന്നുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കരന്റെ ഫ്ലാറ്റിൽ എത്തുകയും രജിസ്റ്റർ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. കൂടാതെ ഫ്ലാറ്റിലെ മേൽനോട്ടക്കാരന്റെയും സെക്യൂരിറ്റിയും മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസിലെ പ്രതികൾ ഈ ഫ്ലാറ്റിലെത്തി ചർച്ച നടത്തിയതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്നാൽ അന്വേഷണം വിവാദങ്ങളിലൂടെ നടക്കട്ടെയെന്നും തനിക്ക് ഇക്കാര്യത്തിലൊന്നും പറയാനില്ലെന്നുമായിരുന്നു ശിവശങ്കരന്റെ പ്രതികരണം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് നേരിട്ട് ബന്ധമുള്ളതായി കസ്റ്റംസിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. സ്വർണക്കടത്ത് കേസിൽ ഭീകരവാദ ബന്ധമുണ്ടോയെന്നുള്ള കാര്യവും എൻ ഐ എ അന്വേഷിക്കുന്നുണ്ട്. വിഷയത്തിൽ പ്രതിപക്ഷവും ബിജെപിയും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളമാകെ പ്രതിഷേധം ഉയർത്തുകയും ചെയ്യുന്നുണ്ട്.