കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചു. ഇവിടെ വെച്ചുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഇരുവരെയും കോടതിയിൽ എത്തിക്കും. ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലെത്തിയ സ്വപ്നയെയും സന്ദീപിനെയും ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് എൻഐഎയുടെ ഓഫീസിലേക്ക് എത്തിച്ചത്. എൻഐഎ ഓഫീസിനുമുന്നിൽ യുവമോർച്ചയുടെയും യൂത്ത് കോൺഗ്രസിന്റെയും ശക്തമായ പ്രതിഷേധം നടക്കുകയാണ്. ഇരുവരെയും എൻഐഎ ഓഫീസിലേക്ക് കൊണ്ടുവന്നപ്പോൾ പ്രകോപനം സൃഷ്ടിച്ച് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.
പ്രവർത്തകരുടെ നേതൃത്വത്തിൽ ഇപ്പോൾ സ്ഥലത്ത് പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് ബാംഗ്ലൂരിൽ നിന്നും പ്രതികളുമായി എൻഐഎ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടത്. വടക്കാഞ്ചേരി യിൽ വെച്ച് വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് മറ്റൊരു വാഹനത്തിലാണ് സ്വപ്നയെ കേരളത്തിലേക്കെത്തിച്ചത്. കേരളത്തിന്റെ അതിർത്തികടന്നതോടെ പ്രതികൾക്കെതിരെ വഴിനീളെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ശക്തമായ സുരക്ഷാ സംവിധാനത്തോട് കൂടിയാണ് കേസിലെ പ്രതികളെ കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് എത്തിച്ചത്.