ആര്യനാട് : സ്റ്റേഷനറി കട ഉടമയും ചെറുകുന്ന് സ്വദേശിയുമായ പുഷ്പലതയുടെ സ്വർണമാല പിടിച്ച് പറിച്ച സംഭവത്തിൽ ദമ്പതികൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ. വെള്ളനാട് സ്വദേശി കുഞ്ഞുമോൻ (24) ഭാര്യ സീതാലക്ഷ്മി (19) ശ്രീകാന്ത് (19), റംഷാദ് (21) എന്നിവരാണ് അറസ്റ്റിലായത്.
കുഞ്ഞുമോനും ഭാര്യ സീതാലക്ഷ്മിയും ചേർന്ന് പുഷ്പലതയുടെ മാലപൊട്ടിക്കാൻ റംഷാദിനും,ശ്രീകാന്തിനും ക്വട്ടേഷൻ നൽകുകയായിരുന്നു. ഏപ്രിൽ പതിനാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേരത്തെ ശ്രീകാന്തും,റംഷാദും, കുഞ്ഞുമോനും ചേർന്ന് കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. ഈ ബന്ധത്തിന്റെ പുറത്താണ് കുഞ്ഞനുമോൻ ക്വട്ടേഷൻ ശ്രീകാന്തിനും, റംഷാദിനും നൽകിയത്.
ബൈക്കിൽ പുഷ്പലതയുടെ കടയിലെത്തിയ പ്രതികൾ മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് മാല കുഞ്ഞുമോനെ ഏൽപ്പിക്കുകയും കുഞ്ഞുമോൻ കാട്ടാക്കടയിലെ ഫിനാൻസ് സ്ഥാപനത്തിൽ 1,60,000 രൂപയ്ക്ക് വിൽക്കുകയുമായിരുന്നു. പുഷ്പലതയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
അതേസമയം സംഭവത്തിൽ ഭാര്യയെ പ്രതിയാക്കിയതിനെ തുടർന്ന് കുഞ്ഞുമോൻ ആര്യനാട് പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊട്ടിച്ച ടൈൽ കഷ്ണം കൊണ്ട് കൈത്തണ്ട മരിക്കുകയായിരുന്നു. പുഷ്പ ലതയുടെ മാല തട്ടിപ്പറിച്ച സംഭവത്തിൽ ഭാര്യയെ പ്രതി ചേർത്തതിനാലാണ് കുഞ്ഞുമോൻ ആത്മഹത്യ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.