തിരുവനന്തപുരം: സ്വപ്ന സുരേഷും സംഘവും തിരുവനന്തപുരത്ത് വാടകവീടുകൾ എടുത്തത് സ്വർണ്ണം കൈമാറുന്നതിനു വേണ്ടിയുള്ള കേന്ദ്രങ്ങളാക്കാനായിരുന്നുവെന്ന് എൻഐഎയുടെ നിഗമനം. അഞ്ചുമാസ കാലയളവിനുള്ളിൽ സ്വപ്ന സുരേഷ് വാടകയ്ക്കെടുത്തത് രണ്ട് വീടുകളടക്കം നാലു കെട്ടിടങ്ങളാണ്. കൂടാതെ സ്വർണം കൊണ്ടുപോകുന്നതിനായി യുഎഇ കോൺസുലേറ്റ് വാഹനവും ഉപയോഗിച്ചു. സന്ദീപ് നായരുടെ വർക്ക് ഷോപ്പും, ബ്യൂട്ടിപാർലറും സ്വർണ്ണം കൈമാറുന്നതിനു വേണ്ടിയുള്ള കേന്ദ്രങ്ങളാക്കി മാറ്റി. സ്വപ്ന സുരേഷിനെയും സന്ദീപിനെയും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയതോടെയാണ് ഇത്തരം കാര്യങ്ങൾ പുറത്താകുന്നത്.
സ്വർണ്ണം അടങ്ങിയ ബാഗുകൾ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിൽ അയക്കുമെന്നും ഇതിനുവേണ്ടി നയതന്ത്ര പരിരക്ഷ ലഭിക്കാൻ കോൺസുലേറ്റ് ജനറലിന്റെ കത്ത് വേണം. ഈ കത്ത് വ്യാജമായി തയ്യാറാക്കുന്നത് സരിത്താണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുടെ സ്വാധീനം വെച്ച് കോൺസുലേറ്റിലെ വാഹനം കയ്യിലാക്കുകയും ശേഷം ഇതുകൊണ്ട് വിമാനത്താവളത്തിൽ എത്തുകയും ബാഗ് കൈപ്പറ്റുകയും ചെയ്യും. ഇതിനായി വ്യാജബോർഡ് ഉപയോഗിച്ചതായും സംശയം തോന്നുന്നുണ്ട്. നയതന്ത്ര ബാഗിൽ നിന്നും സ്വർണം പുറത്തെടുക്കുന്നതിനായി നിരവധി വാടകവീടുകളാണ് എടുക്കുന്നത്.
സ്വർണ്ണം കൈമാറുന്നതിനായി അമ്പലമുക്കിൽ സെക്രട്ടേറിയറ്റിനു സമീപമുള്ള ഫ്ലാറ്റുകളും പിടിപി നഗറിലെ വീടുകളും കേന്ദ്രങ്ങളാക്കി മാറ്റി. ഇത്തരം കേന്ദ്രങ്ങളിൽ ബാഗ് എത്തിച്ചശേഷം യഥാർത്ഥ വസ്തുക്കൾ കോൺസിലേറ്റിലേക്കുള്ള ബാഗിലേക്കും സ്വർണ്ണം മറ്റൊരു ബാഗിലേക്ക് മാറ്റും. ഇത് ചെയ്യുന്നത് സരിത്തും സ്വപ്നയും ചേർന്നാണ്. ശേഷം യഥാർത്ഥ ബാഗുമായി സ്വപ്ന കോൺസുലേക്ക് പോവുകയും സ്വർണം അടങ്ങിയ ബാഗ് സരിത് സ്വന്തം കാറിൽ സന്ദീപിന്റെ അടുത്തേക്ക് കൊണ്ടുപോകും. സന്ദീപ് റമീസുമായി ബന്ധപ്പെട്ട് ആസൂത്രരിലേക്ക് സ്വർണ്ണം എത്തിക്കുകയെന്നതാണ് അടുത്ത ഘട്ടം.