ദുബായ്: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു. ഇയാൾ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ്. വർഷങ്ങളായി ദുബായിലെ റാഷിദിയിലാണ് താമസിക്കുന്നത്. ദുബായിലെ ഖിസൈസിൽ ആഡംബര വാഹന വർഷോപ്പ്, ജിംനേഷ്യം തുടങ്ങിയവയും ഇയാൾക്ക് സ്വന്തമായുണ്ട്. ഇതിനു മുൻപും ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇത്തവണയാണ് വൻതോതിൽ സ്വർണം കടത്താനുള്ള ശ്രമം നടത്തിയത്. ഇത്രയും വലിയൊരു സ്വർണക്കടത്തിന് പിന്നിൽ ഇയാൾ ഒറ്റയ്ക്ക് ആകില്ലെന്നാണ് കരുതുന്നത്. ഫാസിലിനെകൂടി കേസിൽ കസ്റ്റഡിയിലെ lടുക്കുന്നതോടെ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു മൂന്നാം പ്രതി കൂടിയായ ഫാസിൽ ഫരീദിനെ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് കൈമാറുന്നതിനു വേണ്ടി അധികൃതരുമായി ബന്ധപ്പെട്ടുവെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ദുബായിലുള്ള ജിംനേഷ്യം ഉദ്ഘാടനം ചെയ്തത് ഒരു ബോളിവുഡ് താരമാണ്. ആഡംബര വാഹനപ്രിയൻ കൂടിയായ ഇയാൾക്ക് സിനിമാ മേഖലയിലുള്ള നിരവധി ആളുകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.