കൊച്ചി: വിദേശത്തു നിന്നും ഇന്ത്യയിലേക്ക് സ്വർണം അയക്കുന്നതിന് വേണ്ടി നേതൃത്വം കൊടുത്തത് ഫൈസൽ ഫരീദ് ആണെന്ന് കേസിലെ പ്രതികൾ സമ്മതിച്ചതായി വിവരങ്ങൾ പുറത്തുവരുന്നു. ഇത് സംബന്ധിച്ച് ഫൈസൽ ഫരീദിനെ ചോദ്യം ചെയ്താൽ നയതന്ത്ര പ്രതിനിധികളടക്കമുള്ളവരുടെ ബന്ധത്തിൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്നാണ് എൻ ഐ എ കണക്കുകൂട്ടുന്നത്. കൂടാതെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പണം നൽകിയ ചില ജ്വല്ലറിയുടെ ഉടമമകളെയും ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ കേസുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ള സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത് എന്നിവരെ ഒരുമിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ വിദേശത്തുനിന്നും ഇന്ത്യയിലേക്ക് സ്വർണം വാങ്ങി അയച്ചു നിൽക്കുന്ന കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഇന്നലെ ദുബായ് പോലീസ് പിടിയിലായിരുന്നു. ഇയാളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനാൽ ഫൈസലിനെ നാട്ടിൽ എത്തിക്കുന്നതിനായി രണ്ട് സാധ്യതകളാണ് നിലവിലുള്ളത്.
അന്വേഷണ സംഘം നേരിട്ട് ദുബായിൽ എത്തുകയും ഫൈസലിനെ കസ്റ്റഡിയിലെടുക്കുക. രണ്ടാമത്തെ കാര്യം ഫൈസലിനെ നാട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും അല്ലെങ്കിൽ ദുബായ് പോലീസിന്റെ സഹായത്തോടെ ഫൈസലിനെ വിമാനത്തിൽ നാട്ടിലേക്ക് കയറ്റി വിടുക. കരാർ ഉള്ളതിനാൽ കുറ്റവാളികളെ ഇരു രാജ്യങ്ങളിലും കൈമാറുന്നതിന് തടസ്സങ്ങൾ ഉണ്ടാവില്ല. ഫൈസലിനെ ഉടൻതന്നെ ഇന്ത്യയിലേക്ക് കൈമാറുമെന്നാണ് കരുതുന്നത്.