ബെംഗളൂരു : ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നും മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഭരണഘടനയുടെ 25 ആം അനുചഛേദം ലംഘിക്കുന്നില്ലെന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇസ്ലാമിൽ ഹിജാബ് ധരിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടി കാണിച്ച് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കോളേജുകളിൽ കാവി ഷോളും ഹിജാബും ധരിക്കുന്നതിന് കർണാടക സർക്കാർ വിലക്കേർപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയിരുന്നു. കർണാടക സർക്കാരിന്റെ ഈ ഉത്തരവ് ആർട്ടിക്കിൾ 25 ന്റെ ലംഘനമാണെന്നുള്ള വിദ്യാർത്ഥികളുടെ വാദം അഡ്വക്കേറ്റ് ജനറൽ തള്ളി. ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത്, ജസ്റ്റിസ് റിതു രാജ് അവസ്തി,ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങിയ ഹൈക്കോടതി ഫുൾ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.
പൗരന്മാർക്ക് ഭരണഘടന ഉറപ്പ് നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം സർക്കാർ ഉത്തരവ് ലംഘിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണെന്നും ഉത്തരവ് എതിർക്കപ്പെടേണ്ടതില്ലെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. കൈകോടതി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഇടക്കാല ഉത്തരവിൽ കവി ഷാൾ, ഹിജാബ് തുടങ്ങിയവ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.