കാസർഗോഡ് : 125 പവൻ സ്വർണഭാരങ്ങളുമായി നവവധു കാമുകനൊപ്പം ഒളിച്ചോടി. ഉദുമ പള്ളിക്കര സ്വദേശിനിയാണ് വിവാഹം കഴിഞ്ഞ് ഏഴാം ദിവസം സഹപാഠിയായ കാമുകനൊപ്പം ഒളിച്ചോടിയത്. സംഭവത്തിൽ ഭർതൃ കുടുംബം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയും കാമുകനും ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായി.
ഒരാഴ്ച മുൻപാണ് കളനാട് സ്വദേശിയുമായുള്ള വിവാഹം നടന്നത്. ഒരാഴ്ചയോളം ഭർതൃ വീട്ടിൽ താമസിച്ച യുവതിയെ കഴിഞ്ഞ ദിവസം രാവിലെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി സഹപാഠിയായ കാമുകനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയത്. കാമുകനൊപ്പം യുവതി കാറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി യിൽ പതിഞ്ഞതോടെയാണ് ഒളിച്ചോട്ടമാണെന്ന് വീട്ടുകാർ മനസിലാക്കിയത്.
കാസർഗോഡ് സന്തോഷ് നഗർ സ്വദേശിയോടൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഇരുവരും നേരത്തെ ഒന്നിച്ച് പഠിച്ചവരാണെന്നും ഏറെ നാളായി പ്രണയത്തിലായിരുന്നതായുമാണ് പുറത്ത് വരുന്ന വിവരം. ഈ ബന്ധം മറച്ച്‌വെച്ചാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്.