പാലക്കാട് : അയൽവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ. പാലക്കാട് പറക്കുന്നം സ്വദേശി എം ജാഫറലി (36) ആണ് പിടിയിലായത്. ജാഫറലി താമസിക്കുന്നതിന് തൊട്ടടുത്തുള്ള രണ്ട് വീടുകളിലാണ് മോഷണം നടത്തിയത്. 50 പവന്റെ സ്വർണാ ഭാരങ്ങളാണ് ഇയാൾ രണ്ട് വീടുകളിൽ നിന്നായി മോഷ്ടിച്ചത്.
മോഷണം നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അയൽവാസികൾ വീട്ടിൽ ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് ജാഫർ അലി മോഷണം നടത്തിയത്. രാത്രി വീട് കുത്തി തുറന്ന് മോഷണം നടത്തും പകൽ സമയത്ത് നാട്ടുകാരോടൊപ്പം സൗഹൃദം സ്ഥാപിച്ച് നടക്കുകയും ചെയ്യുന്നതാണ് ജാഫറിന്റെ രീതി. അതിനാൽ തന്നെ നാട്ടുകാർക്ക് ആർക്കും തന്നെ ജാഫറലിയെ സംശയമുണ്ടായിരുന്നില്ല.
മോഷ്ടിച്ച സ്വർണം തൊട്ടടുത്ത ജില്ലകളിലെ ജ്വല്ലറികളിലാണ് ഇയാൾ വിൽപ്പന നടത്തിയത്. കടയിൽ സാധനങ്ങൾ എടുത്ത് കൊടുക്കുന്ന ജോലി ചെയ്യുന്നതിനിടെ കടയിലെത്തുന്നവർ പറയുന്നതിൽ നിന്നാണ് അടുത്ത വീടുകളെ കുറിച്ചും അവിടെ ആളില്ലാത്ത കാര്യം ഉൾപ്പടെ ജാഫറലി അറിയുന്നത്. തുടർന്നാണ് ഇയാൾ മോഷണത്തിനായി പദ്ധതി തയ്യാറാക്കുന്നതെന്നും പോലീസ് പറഞ്ഞു. നിരവധി വീടുകളിൽ ഇയാൾ കയറിയിട്ടുണ്ടെന്നും രണ്ടു വീടുകളിൽ നിന്നുമാത്രമാണ് കവർച്ച നടത്താൻ കഴിഞ്ഞതെന്നും പോലീസ് പറയുന്നു.