തിരുവനന്തപുരം : ചലച്ചിത്രതാരം കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. നാടകത്തിൽ നിന്നും സിനിമയിലെത്തിയ താരമാണ് കൊച്ച് പ്രേമൻ എന്ന് വിളിക്കുന്ന കെഎസ് പ്രേം കുമാർ.
ഹാസ്യ കഥാപാത്രങ്ങളിലൂടെ കൈയ്യടി നേടിയാണ് കൊച്ച് പ്രേമൻ ശ്രദ്ധ നേടിയത്. തിരുവനന്തപുരം പേയാട് ജനിച്ച് വളർന്ന താരം എംജി കോളേജിൽ നിന്നും ബിരുദം നേടുകയും തുടർന്ന് നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകം സംവിധാനം ചെയ്തത്.
ഏഴ് നിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് കൊച്ച് പ്രേമൻ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. മലയാളത്തിൽ ഇരുന്നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. ദില്ലിവാലാ രാജകുമാരൻ,ഇരട്ടക്കുട്ടികളുടെ അച്ഛൻ,കഥാനായകൻ,ദി കാർ,പട്ടാഭിഷേകം,കല്യാണരാമൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.