മലപ്പുറം : അറുപത്തിയെട്ടുകാരനുമായി പ്രണയം നടിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യൂട്യൂബ് വ്‌ളോഗറായ യുവതിക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ റാഷിദ (28) ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നിഷാദ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മലപ്പുറം കൽപകഞ്ചേരി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മലപ്പുറം കൽപകഞ്ചേരി സ്വദേശിയായ അറുപത്തിയെട്ടുകാരനാണ് തട്ടിപ്പിന് ഇരയായത്. വ്‌ളോഗർ ആയ റാഷിദ അറുപത്തിയെട്ടുകാരനായി അടുപ്പം സ്ഥാപിച്ചതിന് ശേഷം ഇയാളെ ഇടയ്ക്ക് ഇടയ്ക്ക് വീട്ടിലേക്ക് ക്ഷണിക്കുകയും അടുത്ത് ഇടപഴുകുകയും ചെയ്തിരുന്നു. റാഷിദയുടെ ഭർത്താവിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് അറുപത്തിയെട്ടുകാരനും റാഷിദയും ബന്ധം തുടർന്നിരുന്നത്.
റാഷിദയുടെ ഭർത്താവ് നിഷാദാണ് അറുപത്തിയെട്ടുകാരന് തന്റെ ഭാര്യയ്‌ക്കൊപ്പം സമയം ചിലവഴിക്കുന്നതിനായി സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. ഭർത്താവ് പുതിയ ബിസിനസ് തുടങ്ങുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞാണ് റാഷിദ അറുപത്തിയെട്ടുകാരനിൽ നിന്ന് 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
തുടർന്നും പണം ആവിശ്യപ്പെട്ട് റാഷിദ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീണ്ടും പണം ആവശ്യപെട്ടത്. അറുപത്തിയെട്ടുകാരന്റെ പണം നഷ്ടപ്പെടുന്നതായി മനസിലാക്കിയ കുടുംബമാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നിഷാദും റാഷിദയും ചേർന്ന് പണം തട്ടിയതായി കണ്ടെത്തുകയായിരുന്നു.