ചെന്നൈ : സ്ത്രീകളുടെ നഗ്നത കാണാവുന്ന കണ്ണടകൾ വിൽപ്പയ്ക്ക് വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച മലയാളികൾ ഉൾപ്പടെയുള്ള നാലംഗ സംഘം അറസ്റ്റിലായി. തൃശൂർ സ്വദേശി ഗുബൈബ്,വൈക്കം സ്വദേശി ജിത്തു. മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശി സൂര്യ എന്നിവരാണ് അറസ്റ്റിലായത്.
കണ്ണട ധരിച്ച് സ്ത്രീകളെ നോക്കിയാൽ നഗ്നത കണ്ണൻ പറ്റുമെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. ചെന്നൈ സ്വദേശിയിൽ നിന്നും സംഘം ആറു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
നാലംഗ സംഘം താമസിച്ചിരുന്ന ലോഡ്ജിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണട വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് വരുന്ന ആളുകളെയാണ് സംഘം തട്ടിപ്പിന് ഇരയാക്കിയത്. ഒരു കോടി രൂപയുടെ കണ്ണട പത്ത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം എന്നാണ് പരസ്യം നൽകിയിരുന്നത്. പരസ്യം വിശ്വസിച്ച് വരുന്നവർക്ക് കണ്ണട നൽകുകയും അവർ അത് ഉപയോഗിച്ച് നോക്കുമ്പോൾ വർക്ക് ചെയ്യാതെ വരികയും ചെയ്യും. ഇതിനിടെ കണ്ണട തിരിച്ച് വാങ്ങുന്ന സംഘം അബദ്ധവശാൽ താഴെയിട്ട് പൊട്ടിക്കും.
തുടർന്ന് കണ്ണടയുടെ വിലയായ ഒരു കോടി രൂപ ആവശ്യപ്പെടുകയും പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഘത്തിലെ മറ്റ് രണ്ടുപേർ പോലീസ് വേഷംധരിച്ച് എത്തി പണം വാങ്ങി ഒത്ത് തീർപ്പ് ചെയ്ത് പണവുമായി മുങ്ങുന്നതാണ് സംഘത്തിന്റെ രീതി.
English Summary : chennai fake glasses four youths arrested