കൊച്ചി : ഫാഷൻ ഷോകളുടെ മറവിൽ മോഡലുകളെ ചൂഷണം ചെയ്യുന്നതായി പരാതി. ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാമെന്ന പേരിൽ വിളിച്ച് വരുത്തിയാണ് വ്യാപകമായി ചൂഷണം നടക്കുന്നത്. പണം വാങ്ങിയതിന് ശേഷം അവസരം നൽകാത്ത കൊച്ചിയിലെ മോഡലിംഗ് കമ്പനിക്കെതിരെ മോഡലുകൾ പോലീസിൽ പരാതി നൽകുകയും കമ്പനി ഉടമയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മോഡലായ ട്രാൻസ് വുമണിനോട് അപമര്യാദയായി പെരുമാറിയതായും മോശം വാക്കുകൾ ഉപയോഗിച്ച് ആളുകൾക്ക് മുന്നിൽ അപമാനിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിൽ ഫാഷൻ വീക്ക് നടന്നത്. ഇന്ത്യയുടെ പലഭാഗത്ത് നിന്നെത്തിയ മോഡലുകൾ റാമ്പിൽ ചുവട് വെച്ചത്. എന്നാൽ നൂറോളം മോഡലുകളാണ് പങ്കെടുക്കുന്നതിനായി പണം നൽകി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പകുതിയിലധീകം പേർക്കും റാമ്പിൽ കയറാനായില്ല.
പണം നൽകിയിട്ടും അവസരം നിഷേധിച്ചതിനെ ചോദ്യം ചെയ്ത ട്രാൻസ് വുമണിനെതിരെ കമ്പനി ഉടമ ജെനിൽ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്നാണ് മോഡൽ പരാതിയുമായി പോലീസിനെ സമീപിച്ചത്. നിരവധി പെൺകുട്ടികൾ മോഡലിംഗിന്റെ പേരിൽ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുകയാണെന്ന് പരാതി നൽകിയ ട്രാൻസ് വുമൺ മാധ്യമങ്ങളോട് പറഞ്ഞു.