ഓച്ചിറ : അമ്മയേയും സഹോദരിയേയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. പ്രയാർ സ്വദേശി മുരുകനാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന മുരുകനെ മുണ്ടയ്ക്കലിലെ ഒളിത്തത്താവളത്തിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആംബുലൻസ് ഡ്രൈവറായ മുരുകൻ ഡിവൈഎഫ്ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. സഹോദരിയെയും അമ്മയേയും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും വാഹനമിടിച്ച് പിതാവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയതെന്ന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതോടെ മുരുകന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. അതേസമയം സംഭവം വിവാദമായതോടെ മുരുകനെ ഡിവൈഎഫ്ഐ യിൽ നിന്നും പുറത്താക്കിയതായി ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.